തിരുവനന്തപുരം: 2022-ലെ ചലച്ചിത്ര പുരസ്കാര നിർണയവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ വിനയൻ്റെ ആരോപണങ്ങൾ തള്ളി സർക്കാർ. പുരസ്കാര നിർണയത്തിൻ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന് റോളുണ്ടായിരുന്നില്ലെന്നും അദ്ദേഹത്തിന് അതിൽ ഇടപെടാൻ സാധിക്കില്ലെന്നും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. രഞ്ജിത്ത് ചലച്ചിത്ര ലോകത്തെ ഇതിഹാസമാണ്. ചെയർമാനെന്ന നിലയിൽ രഞ്ജിത്ത് നല്ല നിലയിൽ ചലച്ചിത്ര അക്കാദമിയെ മുന്നോട്ട് കൊണ്ടു പോകുന്നുണ്ട്. സാംസ്കാരിക വകുപ്പിന് അഭിമാനിക്കാൻ ഉതകുന്ന തരത്തിലുള്ള പ്രവർത്തനമാണ് ചലച്ചിത്ര അക്കാദമിയൽ നിന്നുണ്ടാകുന്നതെന്നും ആ രീതിയിൽ പ്രവർത്തിക്കുന്ന രഞ്ജിത്തിനെ അഭിനന്ദിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പുരസ്കാര നിർണയവുമായി ബന്ധപ്പെട്ട സംവിധായകൻ വിനയൻ ഉയർത്തിയ ആരോപണങ്ങൾ തള്ളിയ സജി ചെറിയാൻ ചലച്ചിത്ര പുരസ്കാരത്തിൽ ഇനിയൊരു പുനപരിശോധനയുണ്ടാവില്ലെന്നും ഇന്ത്യൻ ചലച്ചിത്ര രംഗത്തെ പ്രമുഖർ ഉൾപ്പെട്ട ജൂറിയാണ് പുരസ്കാരങ്ങൾ നിശ്ചയിച്ചതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പുരസ്കാരജേതാക്കളെ തെരഞ്ഞെടുത്തത് ജൂറിയാണ്. പുരസ്കാരം കിട്ടാത്തവർ മോശമാണെന്ന് അഭിപ്രായമില്ല. ഇക്കാര്യത്തിലൊരു അന്വേഷണത്തിൻ്റെ ആവശ്യമില്ലെന്നും എന്തെങ്കിലും തെളിവുകൾ ലഭിച്ചാൽ അന്നേരം അന്വേഷിക്കാമെന്നും പരാതിയുള്ളവർക്ക് നിയമപരമായി മുന്നോട്ട് പോകാമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം രഞ്ജിത്തിനെതിരെ കടുത്ത നിലപാടിൽ തന്നെ സംവിധായകൻ വിനയൻ. അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും രഞ്ജിത്തിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പരാതി നൽകുമെന്ന് വിനയൻ വ്യക്തമാക്കി. സർക്കാർ ഇക്കാര്യത്തിൽ നടപടി എടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും വിനയൻ കൂട്ടിച്ചേർത്തു.
അവാർഡ് നിർണയത്തിൽ രഞ്ജിത്ത് ഇടപെട്ടെന്ന ജൂറി അംഗം നേമം പുഷ്പരാജിൻറെ ഓഡിയോ സന്ദേശം വിനയൻ ഇന്നലെ പുറത്തുവിട്ടിരുന്നു. ഈ ശബ്ദരേഖ കൂടാതെ വേറെയും തെളിവുകൾ കൈവശമുണ്ടെന്നും ഇതുമായി കോടതിയെ സമീപിക്കുമെന്നും വിനയൻ പറയുന്നു. അന്തിമ ജൂറിയിലെ അംഗവും, പ്രാഥമിക ജൂറി ചെയർമാനുമായ നേമം പുഴ്ചപരാജിന്റെ ഓഡിയോ സന്ദേശമാണ് വിനയൻ പുറത്തുവിട്ടത്. പത്തൊൻപതാം നൂറ്റാണ്ട് സിനിമയെ പുരസ്കാരത്തിന് പരിഗണിക്കുന്നത് ജൂറി അംഗങ്ങൾ ബാഹ്യസമ്മർദ്ദത്താൽ എതിർത്തെന്നാണ് ഓഡിയോ സന്ദേശത്തിൽ നേമം പുഷ്പരാജ് പറയുന്നത്. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് തുടരാൻ രഞ്ജിത്ത് യോഗ്യനല്ലെന്നും ഓഡിയോ സന്ദേശത്തിൽ നേമം പുഷ്ലപരാജ് പറയുന്നുണ്ട്. പുഷ്പരാജിൻ്റെ ഓഡിയോ മുൻനിർത്തി പല അവാർഡുകൾക്കും പത്തൊൻപതാം നൂറ്റാണ്ടിനെ പരിഗണിച്ചെങ്കിലും ചിത്രത്തെ ഒഴിവാക്കാൻ രഞ്ജിത്ത് ശ്രമം നടത്തിയെന്നായിരുന്നു വിനയന്റെ ആരോപണം.
പത്തൊൻപാതാം നൂറ്റാണ്ടിനെ തല്ലിപ്പൊളി ചിത്രമായി സ്ഥാപിച്ച് തള്ളാൻ ശ്രമിച്ചു ജൂറി അംഗങ്ങളെ സ്വാധീനിക്കാൻ ശ്രമിച്ചു, അവസാനം മൂന്ന് അവാർഡ് ചിത്രത്തിന് കിട്ടിയപ്പോഴും അവാർഡ് നിർണയം തിരുത്താനും രഞ്ജിത്ത് ഇടപെട്ടെന്നായിരുന്നു വിനയന്റെ ആരോപണം. എന്നാൽ വിഷയത്തിൽ രഞ്ജിത്ത് ഇതുവരെ പ്രതികരിച്ചിട്ടില്ല.