കുവൈത്ത്: കുവൈത്തിലെ എൻബിടിസി ലേബർ ക്യാംപിലുണ്ടായ തീപിടുത്തതിൽ കർശന നടപടിക്ക് ഉത്തരവിട്ട് കുവൈത്ത് ഉപപ്രധാനമന്ത്രി. 49 പേരുടെ മരണത്തിന് കാരണമായ മംങ്കാഫ് അഗ്നിബാധയിൽ കർശന നടപടിയുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രാലയത്തിൻ്റെ കൂടി ചുമതലയുള്ള കുവൈത്ത് ഉപപ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് അൽ-യൂസഫ് അൽ-സബാഹ്. ബുധനാഴ്ച തീപിടിത്തമുണ്ടായ മംഗഫ് കെട്ടിടത്തിൻ്റെ ഉടമ, കെട്ടിടത്തിൻ്റെ കാവൽക്കാരൻ, ഈ കെട്ടിടത്തിൽ താമസിക്കുന്ന തൊഴിലാളികൾ ജോലി ചെയ്യുന്ന കമ്പനിയുടെ ഉടമ എന്നിവരെ കസ്റ്റഡിയിലെടുക്കാൻ അദ്ദേഹം നിർദേശം നൽകി.
“ഇന്ന് സംഭവിച്ച അഗ്നിബാധ കമ്പനിയുടെയും കെട്ടിട ഉടമകളുടെയും അത്യാഗ്രഹത്തിൻ്റെ ഫലമാണ്. തീപിടുത്തമുണ്ടായ സ്ഥലം സന്ദർശിച്ച മന്ത്രി പ്രസ്താവനയിൽ പറഞ്ഞു. ഒരു റെസിഡൻഷ്യൽ കെട്ടിടത്തിൽ വൻതോതിൽ തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന സമാന നിയമലംഘനങ്ങൾ പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ കുവൈറ്റ് മുനിസിപ്പാലിറ്റിക്കും പബ്ലിക് അതോറിറ്റി ഫോർ മാൻപവറിനും നിർദേശം നൽകിയതായും ഷെയ്ഖ് ഫഹദ് കൂട്ടിച്ചേർത്തു. ഭാവിയിൽ സമാനമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടിയുണ്ടാവും – ഷെയ്ഖ് ഫഹദ് അൽ-യൂസഫ് അൽ-സബാഹ് പ്രസ്താവനയിൽ അറിയിച്ചു.
അതേസമയം ആറ് നിലകളുള്ള കെട്ടിടത്തിലെ താഴത്തെ അടുക്കളയിലാണ് തീപിടിത്തമുണ്ടായത് എന്നാണ് നിലവിലെ നിഗമനം. കെട്ടിടത്തിൽ എൻബിടിസി കമ്പനിയിലെ തൊഴിലാളികളായ 160 ഓളം പേർ താമസിച്ചിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. അഗ്നിരക്ഷാസേന പ്രവർത്തകരുടെ സമയോചിതമായ ഇടപെടലാണ് മരണസംഖ്യ കുറയ്ക്കാൻ കാരണമായത്. അഗ്നിബാധയുണ്ടായി 10-15 മിനിറ്റിനകം അഗ്നിരക്ഷാസേന ഇവിടെയെത്തി. ആ സമയം മുകൾ നിലകളിൽ ആളുകൾ കുടുങ്ങിയ നിലയിലായിരുന്നു. കറുത്ത പുക ശ്വസിച്ച് പലരും അവശരായിരുന്നു. അഞ്ചാം നിലയിൽ നിന്നും താഴേക്ക് ചാടിയ പലരും മരിച്ചു. ചിലർക്ക് ഗുരുതരമായി പരിക്കേറ്റു. സ്ഥലത്ത് എത്തിയ അഗ്നിരക്ഷാസേന അംഗങ്ങളുടെ നിർദേശ പ്രകാരം കുടുങ്ങി കിടന്നവരെല്ലാം ടെറസിലേക്ക് മാറി. അതിനാൽ അവരുടെ ജീവൻ രക്ഷിക്കാൻ പറ്റി -ദൃക്സാക്ഷികളിലൊരാൾ പറയുന്നു.
“തീപിടുത്തമുണ്ടായ കെട്ടിടം തൊഴിലാളികളെ പാർപ്പിക്കാൻ ഉപയോഗിച്ചിരുന്നതാണ്, അവിടെ ധാരാളം തൊഴിലാളികൾ ഉണ്ടായിരുന്നു. ഡസൻ കണക്കിന് ആളുകളെ രക്ഷപ്പെടുത്തി, പക്ഷേ നിർഭാഗ്യവശാൽ തീയിൽ നിന്നുള്ള പുക ശ്വസിച്ച് നിരവധി മരണങ്ങൾ ഉണ്ടായി,” ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് പറഞ്ഞു. അതേസമയം കെട്ടിടത്തിൽ ലിഫ്റ്റോ എമർജൻസി എക്സിറ്റോ ഇല്ലായിരുന്നുവെന്നാണ് വിവരം. നൂറുകണക്കിന് തൊഴിലാളികൾ സ്റ്റെയർ വഴി രക്ഷപ്പെടാൻ ശ്രമിച്ചത് അപകടം വർധിപ്പിച്ചു. നിരവധി മൃതദേങ്ങൾ സ്റ്റെയറിന് അടുത്ത് കിടക്കുന്നുവെന്നാണ് വിവരം. രക്ഷാപ്രവർത്തനത്തിനിടെ അഞ്ച് അഗ്നിരക്ഷാ അംഗങ്ങൾക്കും പരിക്കേറ്റു.
അതേസമയം മരണപ്പെട്ട 49 പേരിൽ നാൽപ്പതും ഇന്ത്യൻ പൗരൻമാരാണെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. പരിക്കേറ്റ ഭൂരിപക്ഷം പേരും അപകടനില തരണം ചെയ്തുവെങ്കിലും ഏഴ് പേർ ഇപ്പോഴും അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. 11 മലയാളികൾ മരിച്ചുവെന്നാണ് നിലവിലെ കണക്കെങ്കിലും മരണസംഖ്യ ഉയരുമോ എന്ന ആശങ്ക ശക്തമാണ്. അതേസമയം അപകടസമയത്ത് കെട്ടിടത്തിലുണ്ടായിരുന്ന 195 പേരിൽ 146 പേരും സുരക്ഷിതരാണെന്നാണ് അധികൃതർ നൽകുന്ന വിവരം.
തീപിടുത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിൽ കുറിച്ചു. “കുവൈത്ത് സിറ്റിയിലുണ്ടായ തീപിടുത്തം ദു:ഖകരമാണ്. അടുത്ത ബന്ധുക്കളെയും പ്രിയപ്പെട്ടവരെയും നഷ്ടപ്പെട്ട എല്ലാവരുടെയും കൂടെയാണ് എൻ്റെ ചിന്ത. പരിക്കേറ്റവർക്കായി ഞാൻ പ്രാർത്ഥിക്കുന്നു. കുവൈറ്റിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ദുരിതബാധിതരെ സഹായിക്കാൻ അവിടത്തെ അധികാരികളുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്യുന്നു,” അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ അംബാസഡർ സംഭവസ്ഥലത്തേക്ക് പോയതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു. “കുവൈത്ത് സിറ്റിയിലുണ്ടായ തീപിടിത്തത്തെക്കുറിച്ചുള്ള വാർത്തകൾ ഞെട്ടിച്ചു. 40-ലധികം പേർ മരിച്ചതായും 50-ലധികം പേർ ആശുപത്രിയിൽ കഴിയുന്നതായും റിപ്പോർട്ടുണ്ട്. ഞങ്ങളുടെ അംബാസഡർ ക്യാമ്പിലേക്ക് പോയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി ഞങ്ങൾ കാത്തിരിക്കുകയാണ്,” എസ് ജയശങ്കർ പറഞ്ഞു.
കുവൈറ്റിലെ ഇന്ത്യൻ എംബസി അടിയന്തര സഹായത്തിനായി ഹെൽപ്പ് ലൈൻ നമ്പർ നൽകിയിട്ടുണ്ട്, തീപിടുത്തത്തിൽ ചില ഇന്ത്യൻ തൊഴിലാളികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും സാധ്യമായ എല്ലാ സഹായവും നൽകുമെന്നും എംബസിഅറിയിച്ചു. +965-65505246 ആണ് എമർജൻസി ഹെൽപ്പ് ലൈൻ നമ്പർ.
തീപിടിത്തത്തിൽ പരിക്കേറ്റ 30 ഇന്ത്യൻ തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ആദർശ് സ്വൈകയുടെ അറിയിച്ചു. “ഇന്നത്തെ തീപിടുത്തത്തിൽ പരിക്കേറ്റ 30 ഓളം ഇന്ത്യൻ തൊഴിലാളികളെ അൽ-അദാൻ ആശുപത്രിയിൽ അംബാസഡർ ആദർശ് സ്വൈക സന്ദർശിച്ചു. പരിക്കേറ്റവരെ അദ്ദേഹം കാണുകയും എംബസിയിൽ നിന്നുള്ള പൂർണ്ണ സഹായം അവർക്ക് ഉറപ്പുനൽകുകയും ചെയ്തു. മിക്കവാറും എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്. ” കുവൈത്തിലെ ഇന്ത്യൻ എംബസി എക്സിൽ കുറിച്ചു.
അംബാസഡർ രോഗികളെ കാണുകയും എംബസിയുടെ പൂർണ സഹായവും അവർക്ക് ഉറപ്പുനൽകുകയും ചെയ്തു. കുവൈറ്റിലെ മൊത്തം ജനസംഖ്യയുടെ 21 ശതമാനവും (പത്ത് ലക്ഷത്തോളം) ഇന്ത്യക്കാരാണ്. അതിൻ്റെ തൊഴിൽ ശക്തിയുടെ 30 ശതമാനവും (ഏകദേശം 9 ലക്ഷം) ഇന്ത്യക്കാർ തന്നെ.
തീപിടുത്തത്തിൽ പരിക്കേറ്റ ഇന്ത്യക്കാരെ സഹായിക്കാൻ ജൂനിയർ വിദേശകാര്യ മന്ത്രി കീർത്തി വർധൻ സിംഗ് കുവൈത്തിലേക്ക് പോകുമെന്ന് വിദേശകാര്യ മന്ത്രാലയം (എംഇഎ) അറിയിച്ചു. “പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശപ്രകാരം ദുരന്തത്തിൽ പരിക്കേറ്റവർക്കുള്ള സഹായത്തിന് മേൽനോട്ടം വഹിക്കുന്നതിനും മരിച്ചവരുടെ മൃതദേഹങ്ങൾ നേരത്തെ നാട്ടിലെത്തിക്കുന്നതിന് കുവൈത്ത് സർക്കാരുമായി ഏകോപനം ഉറപ്പാക്കാനുമായി വിദേശകാര്യ സഹമന്ത്രി കെ വി സിംഗ് കുവൈറ്റിലേക്ക് പുറപ്പെട്ടു കഴിഞ്ഞു” വിദേശകാര്യ വക്താവ് പറഞ്ഞു.
അതേസമയം കുവൈത്തിലെ തീപിടിത്തത്തിൽ ഉൾപ്പെട്ട മലയാളികളുടെ വിവരങ്ങൾ ഏകോപിപ്പിക്കുന്നതിനും തുടർ നടപടികൾക്കുമായി നോർക്ക ആസ്ഥാനത്ത് ഹെൽപ് ലൈൻ ആരംഭിച്ചു. 18004253939 എന്ന നമ്പറിലാണ് നോർക്ക ഹെൽപ് ലൈൻ പ്രവർത്തിക്കുക.
തൊഴിലാളികളുടെ ജീവിത സാഹചര്യം ആശങ്കയുണ്ടാക്കുന്നുവെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുകയാണെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. മറ്റ് രാജ്യങ്ങളിൽ കഴിയുന്ന തൊഴിലാളികളുടെ സുരക്ഷയിൽ കേന്ദ്ര സർക്കാർ കൂടുതൽ ജാഗ്രത പുലർത്തണമെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു.