തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച് വന്ദേഭാരത് ട്രെയിൻ തിരുവനന്തപുരം – കണ്ണൂർ റൂട്ടിൽ ഈ മാസം തന്നെ സർവീസ് ആരംഭിക്കും എന്ന് ഉറപ്പായതിന് പിന്നാലെ സ്വന്തം മണ്ഡലത്തിൽ ട്രെയിനിന് സ്റ്റോപ്പ് തേടി എംപിമാർ രംഗത്ത്. വന്ദേഭാരത് എക്സ്പ്രസ്സിന് നിലവിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൌണ്, തൃശ്ശൂർ, കോഴിക്കോട് സ്റ്റേഷനുകളിൽ മാത്രമാണ് സ്റ്റോപ്പ് ഉറപ്പായിട്ടുള്ളത്. ഇതോടെയാണ് കൂടുതൽ സ്റ്റോപ്പിനായി എംപിമാർ ആവശ്യം ഉന്നയിച്ച് രംഗത്ത് എത്തിയത്. കായകുളം, ചെങ്ങന്നൂർ, ഷൊർണ്ണൂർ, തിരൂർ എന്നീ നാല് സ്റ്റേഷനുകളിൽ രണ്ടെണ്ണത്തിൽ റെയിൽവേ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ചേക്കും എന്ന് സൂചനയുണ്ട്.
വന്ദേഭാരത് ട്രെയിനിന് കായംകുളത്ത് സ്റ്റോപ്പ് അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് ആലപ്പുഴ എംപി എഎം ആരിഫ് റെയിൽവേ മന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. വന്ദേഭാരതിന് ഷൊർണ്ണൂരിൽ സ്റ്റോപ്പ് അനുവദിക്കണം എന്ന് ആവശ്യപ്പെട്ടാണ് പാലക്കാട് എംപി വികെ ശ്രീകണ്ഠൻ റെയിൽവേ മന്ത്രിക്ക് കത്തയച്ചിരിക്കുന്നത്.
അതേസമയം കണ്ണൂരിന് പകരം വന്ദേഭാരത് സർവ്വീസ് കാസർകോട്ടേക്ക് നീട്ടണം എന്ന ആവശ്യവുമായി രാജ്മോഹൻ ഉണ്ണിത്താൻ എംപി രംഗത്ത് എത്തി. തിരുവനന്തപുരം മുതൽ മംഗലാപുരം വരെ സർവ്വീസ് നടത്താൻ തീരുമാനിച്ച വന്ദേഭാരത് എക്സ്പ്രസ്സ് തിരുവനന്തപുരം മുതൽ കണ്ണൂർ വരെ പുനഃക്രമീകരിച്ചത് കാസർകോടിനോടുള്ള വര്ഷങ്ങളായി തുടരുന്ന കടുത്ത അവഗണനയുടെ പുതിയ ഉദാഹരണമാണ്. കണ്ണൂരിൽ യാത്ര അവസാനിപ്പിക്കാൻ ആലോചിക്കുന്നതായി മാധ്യമ വാർത്തകൾ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് റെയിൽവേ അധികൃതരുമായി ബന്ധപ്പെടാൻ തീരുമാനിച്ചത്. മാത്രമല്ല തിരുവനന്തപുരമടക്കം കേരളത്തിലെ മറ്റു നഗരങ്ങളുമായുള്ള റെയിൽവേ കണക്ടിവിറ്റിയിൽ നിലവിൽ കാസർകോട് ഒരുപാട് പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നു. വന്ദേ ഭാരത് എക്സ്പ്രസ്സ് കാസർകോട് വരെ നീട്ടുകയാണെങ്കിൽ പ്രശ്നം ഏറെക്കുറെ പരിഹരിക്കപ്പെടും എന്നാണ് പ്രതീക്ഷയെന്നും രാജ്മോഹൻ ഉണ്ണിത്താൻ ഫേസ്ബുക്കിൽ കുറിച്ചു.