തിരുവനന്തപുരം: ബോട്ട് സർവീസുമായി ബന്ധപ്പെട്ട് നിരവധി നിയമലംഘനങ്ങൾ കേരളത്തിലുണ്ടായിട്ടും ഇടപെടാതിരുന്ന സർക്കാരിന്റെ അനാസ്ഥയാണ് താനൂർ ബോട്ട് അപകടത്തിന് കാരണമായതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അൽപ്പം ഉളുപ്പുണ്ടെങ്കിൽ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് രാജിവയ്ക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിൽ എത്ര ഹൗസ്ബോട്ടുകളുണ്ടെന്നോ അത് എങ്ങനെയാണ് സർവ്വീസ് നടത്തുന്നതെന്നോ ടൂറിസം വകുപ്പിന് അറിയില്ല. കേരള ടൂറിസനത്തിന് വേണ്ടി കോടികൾ ചിലവഴിച്ചാണ് പരസ്യം കൊടുക്കുന്നത്. എന്നാൽ എന്തു കൊണ്ടാണ് സംസ്ഥാനത്തെ ഹൗസ് ബോട്ടുകൾക്ക് വേണ്ടി ഒരു ഏകീകൃത സംവിധാനം ഉണ്ടാക്കാൻ ടൂറിസം മന്ത്രി ശ്രമിക്കാത്തതെന്നാണ് പ്രധാനപ്പെട്ട ചോദ്യം. ഹൗസ് ബോട്ടുകൾക്ക് വേണ്ടി ഒരു മൊബൈൽ ആപ്പ് പോലും ഉണ്ടാക്കാൻ സർക്കാർ തയ്യാറായില്ല.
കേരളത്തിലെ ബോട്ട് സർവ്വീസുകൾ അപടകരമാംവിധത്തിലാണ് പോകുന്നതെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടും മന്ത്രിയും ടൂറിസം വകുപ്പും അതെല്ലാം അവഗണിക്കുകയായിരുന്നു. തട്ടേക്കാട്, തേക്കടി ബോട്ടപകടങ്ങളെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് സർക്കാർ അവഗണിച്ചതാണ് വീണ്ടും ദുരന്തങ്ങൾ ആവർത്തിക്കാൻ കാരണം. ബോട്ട് സർവ്വീസിന് മറ്റു സംസ്ഥാനങ്ങളിൽ കൃത്യമായ നിരീക്ഷണ സംവിധാനമുണ്ട്. എന്നാൽ കേരളത്തിൽ എല്ലാം തോന്നുംപടിയാണ് നടക്കുന്നത്. ഹൗസ്ബോട്ട് ഡ്രൈവർമാർക്ക് വേണ്ട പരിശീലനമോ ബോട്ടിൽ കയറുന്നവർക്ക് സേഫ്റ്റി ബ്രീഫിംഗോ ഇവിടെ ലഭിക്കുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്കും പരിക്കേറ്റവർക്കും ഉടൻ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാവണം. സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കണം. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ ഉടനടി പ്രഖ്യാപിച്ച പ്രധാനമന്ത്രിയുടെ നടപടി സ്വാഗതാർഹമാണ്. ലൈസൻസും ഫിറ്റ്നസും ഇല്ലാത്ത ബോട്ടുകൾക്ക് കേരളത്തിൽ സർവ്വീസ് നടത്താൻ ഒത്താശ ചെയ്യുന്നതിൽ വലിയ അഴിമതിയുണ്ട്. ജനങ്ങളുടെ സുരക്ഷ സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് ടൂറിസം മന്ത്രി ഓർമ്മിക്കണമെന്നും 22 പേരുടെ ജീവന് ടൂറിസം മന്ത്രിയും മുഖ്യമന്ത്രിയും മറുപടി പറഞ്ഞേതീരുവെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.