ഗുരുവായൂർ: നടൻ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പ്രധാനമന്ത്രിയെത്തുമെന്ന് ഉറപ്പായതോടെ തയ്യാറെടുപ്പുകളിലേക്ക് കടന്ന് ഗുരുവായൂർ ദേവസ്വം. സുരേഷ് ഗോപിയുടെ മകളുടെ വിവാഹം നടക്കുന്ന ജനുവരി 17-ന് ഗുരുവായൂരിൽ നടക്കുന്ന മറ്റു വിവാഹങ്ങളുടെ സമയം മാറ്റാൻ ദേവസ്വം അധികൃതർ ശ്രമം തുടങ്ങി. രാവിലെ ഏഴിനും ഒൻപതിനും മധ്യേ നടക്കേണ്ട വിവാഹങ്ങൾ നേരത്തെയാക്കാനാണ് നീക്കം. വിവാഹസംഘങ്ങളുടെ അഭിപ്രായം കൂടി ആരാഞ്ഞ ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്നേദിവസം നടക്കേണ്ട വിവാഹങ്ങളുടെ അന്തിമസമയക്രമം നിശ്ചയിക്കുക.
65 പേരാണ് ജനുവരി 17-ന് ഗുരുവായൂരിൽ വിവാഹിതരാകുന്നത്. ഇതിൽ 12 വിവാഹങ്ങൾക്ക് രാവിലെ ഏഴിനും ഒൻപതിനും ഇടയിലാണ് മുഹൂർത്തം അനുവദിച്ചിരിക്കുന്നത്. 8.45-നാണ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. രാവിലെ ക്ഷേത്രത്തിലെത്തുന്ന പ്രധാനമന്ത്രി ദർശനം നടത്തി പുറത്തിറങ്ങി വസ്ത്രം മാറിയ ശേഷം വിവാഹത്തിൽ പങ്കെടുക്കുന്ന തരത്തിലാണ് നിലവിൽ പരിപാടികൾ നിശ്ചയിച്ചിട്ടുള്ളത്.
മോദിക്കായി പ്രത്യേക കാരവാൻ ക്ഷേത്രത്തിന് സമീപം സജ്ജമാക്കിയേക്കും. പ്രധാനമന്ത്രിക്കൊപ്പം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും വിവാഹത്തിൽ പങ്കെടുക്കാൻ ഗുരുവായൂരിലെത്തിയേക്കും എന്ന് സൂചനയുണ്ടെങ്കിലും ഇക്കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.