കൊച്ചി: പുതിയ മലയാള സിനിമകൾ റിലീസ് ചെയ്യാനാവില്ലെന്ന നിലപാടിൽ നിന്നും മാറി തീയേറ്ററുടമകളുടെ സംഘടനയായ ഫിയോക്. പുതിയ സിനിമകളുടെ റിലീസ് തടസ്സപ്പെടുത്തിയുള്ള സമരത്തിനെതിരെ വിമർശനം ശക്തമാക്കുകയും സംഘടനയ്ക്കുള്ളിൽ തന്നെ അഭിപ്രായ ഭിന്നതകൾ രൂപപ്പെടുകയും ചെയ്തതോടെയാണ് സംഘടനയുടെ തീരുമാനം മാറ്റിയത്.
ഫിയോക് ചെയർമാൻ കൂടിയായ നടൻ ദിലീപ് നടത്തിയ ഇടപെടലുകൾക്കൊടുവിൽ ആണ് സമരത്തിൽ നിന്നും ഫിയോക്ക് പിന്മാറിയത് എന്നാണ് സൂചന. ഫിയോക് ഉയർത്തിയ പരാതികൾ ചർച്ചകളിലൂടെ പരിഹരിക്കാനാണ് നിലവിലെ ധാരണ. അതേസമയം ഫിയോക്കുമായി ചർച്ചയൊന്നും നടത്തിയിട്ടില്ലെന്നും സമരം വേണമോയെന്ന് അവർക്ക് തീരുമാനിക്കാമെന്നുമുള്ള നിലപാടിലാണ് നിർമ്മാതാക്കളും വിതരണക്കാരും.
റിലീസ് ചെയ്ത സിനിമകൾ 42 ദിവസത്തിന് മുൻപേ ഒടിടിവഴി റിലീസ് ചെയ്യുന്നതും കണ്ടൻ്റ് മാസ്റ്ററിംഗുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് ഫിയോക് സമരത്തിനൊരുങ്ങിയത്. അതേസമയം ഫിയോക്കിൻ്റെ നിലവിലെ ഭരണസമിതിയുമായി ഇനി സഹകരിക്കില്ലെന്ന നിലപാടില്ലാണ് പ്രൊഡ്യൂസേഴ്സ് ആൻഡ് ഡിസ്ട്രിബ്യൂഷൻ അസോസിയേഷൻ.