ദുബായ്: ജനങ്ങളുടെ അനുകമ്പയെ ചൂഷണം ചെയ്യുന്ന യാചകസംഘത്തെ സൂക്ഷിക്കണമെന്ന് ദുബായ് പൊലീസ്. മസ്ജിദ് കവാടങ്ങൾ, ക്ലിനിക്കുകൾ, ആശുപത്രികൾ, കടകൾ, റോഡുകൾ എന്നിവയ്ക്ക് മുന്നിൽ തമ്പടിക്കുന്ന യാചകർ ജനങ്ങളുടെ സഹാനുഭൂതി ചൂഷണം ചെയ്തു പണം തട്ടാനാണ് ശ്രമിക്കുന്നതെന്നും ഈ രീതിയിൽ പ്രവർത്തിക്കുന്ന ഒരു സംഘത്തെ പിടികൂടുയെന്നും ദുബായ് പൊലീസ് അറിയിച്ചു.
അയൽരാജ്യങ്ങളിലെ നമ്പർ പ്ലേറ്റുകളിലെ കാറുകളിലാണ് ഈ യാചകസംഘം ദുബായിൽ സഞ്ചരിച്ചിരുന്നത്. യുഎഇ പൌരൻമാർ എന്ന ഭാവേനെയാണ് ഇവർ ജനങ്ങളെ സമീപിക്കുന്നതും പണം തട്ടുന്നതും. ഇവർക്കൊപ്പം സ്ത്രീകളും കുട്ടികളുമുണ്ടെന്നും ക്രിമിനൽ ഇൻവസ്റ്റിഗേഷൻ ഡയറക്ടർ മേജർ ജനറൽ ജമാൽ സലാം അൽ ജലാഫ് അറിയിച്ചു. ദുബായിൽ നിയമപ്രകാരം ഭിക്ഷാടനം നിരോധിച്ചതാണെന്നും ജനങ്ങൾ ഇത്തരം ആളുകളെ അവഗണിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.