ക്രിമിനൽക്കേസിൽ കുറ്റം ചുമത്തപ്പെട്ട യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് (76) കോടതിയിൽ കീഴടങ്ങി. മൻഹാറ്റൻ കോടതിയിൽ ഹാജരായ ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജഡ്ജിക്കു മുന്നിൽ ഹാജരാക്കി. കുറ്റപത്രം വായിച്ചുകേട്ട ട്രംപ് ആരോപണങ്ങൾ നിഷേധിച്ചു. ട്രംപിനെതിരെ 34 കുറ്റങ്ങളാണ് കോടതി ചുമത്തിയത്. വാദം പൂർത്തിയാക്കിയ ശേഷം മടങ്ങിയ ട്രംപ് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല.
ട്രംപ് അനുകൂലികളുടെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കോടതി പരിസരത്തും ന്യൂയോർക്ക് സിറ്റിയിലെ ട്രംപ് ടവറിനു മുന്നിലും കനത്ത സുരക്ഷ ഒരുക്കിയിരുന്നു. 36,000 പൊലീസുകാരെയാണ് സുരക്ഷാ ചുമതലകൾക്കായി നിയോഗിച്ചിരിക്കുന്നത്.
കുറ്റാരോപിതനായ ട്രംപ് ഇനി വിചാരണ നേരിടണം. ഇന്നലെ രാത്രി ഇന്ത്യൻ സമയം 11.45ഓടെയാണ് ട്രംപ് കോടതിയിൽ കീഴടങ്ങിയത്. 2016ൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പോൺ താരം സ്റ്റോമി ഡാനിയൽസുമായുള്ള ബന്ധം ഒതുക്കി തീർക്കാൻ 13000 ഡോളർ നൽകിയെന്നതാണ് ട്രംപിനെതിരായ കേസ്. ന്യൂ യോർക്ക് ഗ്രാൻഡ് ജ്യൂറിയാണ് ട്രംപിനെതിരെ ക്രിമിനൽ കുറ്റം ചുമത്തിയത്. അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രസിഡന്റ് ക്രിമിനൽ കേസിൽ വിചാരണ നേരിടുന്നത്. തിരഞ്ഞെടുപ്പിന് ഒരുമാസം മുൻപ് പണം നൽകിയത് ചട്ടലംഘനമാണ് എന്നതാണ് ട്രംപിന് വിനയായത്.