ഇന്ത്യയിൽ കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിന് ശേഷമാണ് മോക്ഡ്രിൽ നടത്താൻ തീരുമാനമായത്.
മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണമെന്നും നിർദ്ദേശമുണ്ട്. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ കേന്ദ്രം ആവശ്യപ്പെട്ടു.
അതേസമയം രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ആറായിരം കടന്നു. ദില്ലിയിൽ സ്ഥിരീകരിക്കുന്ന കേസുകളിൽ 90 ശതമാനവും ഒമിക്രോൺ ഉപവകഭേദം കാരണമെന്നാണ് കണ്ടെത്തൽ. 6050 പേർക്കാണ് ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാൾ പതിമൂന്ന് ശതമാനം വർധനയാണ് ഉണ്ടായത്.