തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ പരിശോധിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. സംവിധായകൻ വിനയൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്താൻ മുഖ്യമന്ത്രി നിർദേശിച്ചത്. ചലച്ചിത്ര വിഭാഗം കൈകാര്യം ചെയ്യുന്ന സാസ്കാരിക വകുപ്പിനാണ് മുഖ്യമന്ത്രി ഈ നിർദേശം നൽകിയത്.
പുരസ്കാര നിർണയത്തിൽ ചലച്ചിത്ര അക്കാദമി അധ്യക്ഷൻ രഞ്ജിത്ത് ഇടപെട്ടെന്നും താൻ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തെ അവഗണിക്കാൻ ജൂറി അംഗങ്ങൾക്ക്മേൽ സമ്മർദ്ദം ചെലുത്തിയെന്നുമാണ് വിനയൻ്റെ പരാതിയിൽ പറയുന്നത്. പരാതിക്കൊപ്പം രണ്ട് ജൂറി അംഗങ്ങൾ രഞ്ജിത്തിൻ്റെ ഇടപെടലിനെക്കുറിച്ച് പറയുന്ന ശബ്ദരേഖയും വിനയൻ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. രഞ്ജിത്തിനെതിരായ പരാതിയിൽ സർക്കാർ നടപടിയെടുത്തില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് നേരത്തെ വിനയൻ വ്യക്തമാക്കിയിരുന്നു.
സിപിഐ സഹയാത്രികനായ വിനയൻ ഉയർത്തിയ ആരോപണങ്ങളെ പിന്തുണച്ച് എഐവൈഎഫും നേരത്തെ രംഗത്ത് എത്തിയിരുന്നു. അതേസമയം വിവാദങ്ങൾ തള്ളിയും ചലച്ചിത്ര അക്കാദമി അധ്യക്ഷൻ രഞ്ജിത്തിനെ പിന്തുണച്ചുമാണ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഇന്നലെ പ്രതികരിച്ചത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി കിട്ടുന്ന റിപ്പോർട്ടിൽ എന്തു പറയും എന്നത് അനുസരിച്ചാവും വിവാദങ്ങളുടെ ഇനിയുള്ള ഗതി.