കൊച്ചി: കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ച 23 മലയാളികൾക്ക് അന്ത്യാഞ്ജലി അർപ്പിച്ച് കേരളം. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് പുറത്ത് പ്രത്യേകം സജ്ജമാക്കിയ പന്തലിൽ 23 മൃതദേഹങ്ങളും പൊതുദർശനത്തിനുവെച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും റീത്ത് സമർപ്പിച്ച് അന്തിമോപചാരമർപ്പിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, എംപിമാർ, എംഎൽഎമാർ എന്നിവരും അകാലത്തിൽ വിട പറഞ്ഞ പ്രവാസികൾക്ക് വിട ചൊല്ലാൻ എത്തിയിരുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും ഇവിടെ വച്ച് അന്തിമോപചാരമർപ്പിച്ചു.
പൊലീസിൻ്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു അന്തിമോപചാര ചടങ്ങുകൾ. കണ്ണീരടക്കാനാകാതെ വിതുമ്പിയ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനാകാതെ ഒപ്പമുണ്ടായിരുന്നവരും കുഴങ്ങിയ അവസ്ഥയായിരുന്നു. വലിയ വൈകാരിക രംഗങ്ങൾക്കാണ് നെടുമ്പാശ്ശേരി വിമാനത്താവളം ഇന്ന് സാക്ഷ്യം വഹിച്ചത്. പൊതുദർശനത്തിന് പിന്നാലെ 12.30ഓടെ ആംബുലൻസുകളിൽ മൃതദേഹങ്ങൾ അതാത് സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി തുടങ്ങി. പൊലീസ് പൈലറ്റ് സഹിതമാണ് ആംബുലൻസുകൾ വീടുകളിലേക്ക് പോയത്. തമിഴ്നാട്ടുകാരായ 7പേരുടെയും മൃതദേഹങ്ങളും കൊച്ചിയിൽ ഇറക്കി ആംബുലൻസുകളിൽ തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി. ഒരു കർണാടക സ്വദേശിയുടെ മൃതദേഹവും കൊച്ചിയിൽ നിന്നും റോഡ് മാർഗം വീട്ടിലേക്ക് കൊണ്ടു പോയി.
പ്രതീക്ഷിച്ചതിലും രണ്ട് മണിക്കൂറോളം വൈകിയാണ് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്തത്. വ്യോമസേനാ വിമാനത്തിൽ നിന്നും മൃതദേഹങ്ങൾ അടങ്ങിയ പെട്ടികൾ പുറത്തേക്ക് എടുത്തു. തുടർന്ന് കസ്റ്റംസ് ക്ലിയറൻസിന് ശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തിന് പുറത്ത് പ്രത്യേകം സജ്ജമാക്കിയ പന്തലിലേക്ക് മൃതദേഹങ്ങൾ മാറ്റി. തുടർന്ന് സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മൃതദേഹം ഏറ്റുവാങ്ങി. 23 മലയാളികളുടെയും ഏഴു തമിഴ്നാട്ടുകാരുടെയും ഒരു കർണാടക സ്വദേശിയുടെയും മൃതദേഹങ്ങളാണ് കൊച്ചിയിലെത്തിച്ചത്. ബാക്കി 14 മൃതദേഹങ്ങളുമായി വിമാനം ദില്ലിയിലേക്ക് പോകും.