കോടിക്കണക്കിന് രൂപ വിലമതിയ്ക്കുന്ന സ്വത്തുക്കള്‍ ഉപേക്ഷിച്ച് സന്യാസ ജീവിതം സ്വീകരിക്കുന്നവർ നിരവധിയാണ്. എന്നാൽ ഒരു ഒൻപതു വയസുകാരി തനിക്കവകാശപ്പെട്ട സ്വത്തുക്കള്‍ ഉപേക്ഷിച്ച് സന്യാസ ജീവിതം സ്വീകരിച്ചുവെന്ന വാർത്തയാണ് ഇപ്പോൾ വൈറൽ ആവുന്നത്. ഗുജറാത്തിലെ സൂറത്തിലുള്ള വെസു എന്ന പ്രദേശത്താണ് ഏറെ വ്യത്യസ്തമായ സംഭവം.
വജ്രവ്യാപാരിയായ ധനേഷിന്റെയും അമിസാംഘ്വിയുടെയും രണ്ട് പെണ്മക്കളില് മൂത്തവളായ ദേവാന്‍ഷിയാണ് സന്യാസ ജീവിതം തെരഞ്ഞെടുത്തത്. ധനേഷിന്റെ ഇളയ മകൾക്ക് നാല് വയസ് മാത്രമാണ് പ്രായം. സൂറത്തിലെ ഡയമണ്ട് പോളിഷിംഗ് ആന്‍ഡ് കയറ്റുമതി സ്ഥാപനമായ സാങ്വി ആന്‍ഡ് സണ്‍സിന്റെ ഉടമയാണ് ദേവാന്ഷിയുടെയും സഹോദരിയുടെയും പിതാവ് ധനേഷ്. മൂന്ന് പതിറ്റാണ്ടോളം പഴക്കമുള്ള സ്ഥാപനമാണിത്.
വളരെ ചെറുപ്പം മുതലേ ദേവാൻഷി ആത്മീയ കാര്യങ്ങളിൽ വളരെയധികം താല്പര്യം കാണിച്ചിരുന്നു. ആത്മീയ ജീവിതം നയിക്കുന്ന സന്യാസിമാരോടൊപ്പം 700 കിലോമീറ്റര്‍ നടക്കുകയും സന്യാസം സ്വീകരിക്കുന്നതിന് താത്പര്യം കാണിക്കുകയും ചെയ്തിരുന്നെന്ന് കുടുംബ സുഹൃത്തായ നീരവ് ഷായും അഭിപ്രായപ്പെട്ടു.
അതേസമയം ദേവാന്‍ഷിക്ക് അഞ്ച് ഭാഷകള്‍ അറിയാമെന്നും നിരവധി കഴിവുകളുണ്ടെന്നുമാണ് ബന്ധുക്കളുടെ അവകാശവാദം. ജൈന സന്യാസിയായ ആചാര്യ വിജയ് കീര്‍ത്തിയാഷൂരിയുടെ സാന്നിധ്യത്തിലാണ് ദേവാന്‍ഷി സന്യാസിനി ജീവിതം സ്വീകരിച്ചത്. ചടങ്ങിന് പ്രദേശത്തെ നൂറുകണക്കിനാളുകളും പങ്കെടുത്തിരുന്നു.