ഹൃദയങ്ങൾ കീഴടക്കി ഒരു സൈക്കിൾ യാത്ര യുഎഇയിൽ. കോഴിക്കോടുകാരൻ ഫായിസ് അഷ്റഫ് അലിയാണ് ഹൃദയത്തിന്റെ പ്രാധാന്യവുമായി സൈക്കിളും ചവിട്ടി കേരളത്തിൽ നിന്ന് ലണ്ടനിലേക്ക് പോകുന്നത്. ആരോഗ്യത്തെ കുറിച്ചും വ്യായാമത്തെ കുറിച്ചും സ്കൂളുകളിലും കോളേജുകളിലും ക്ലാസുകൾ എടുത്താണ് യാത്രയുടെ മുന്നേറ്റം. തന്റെ ഹീറോ ആയ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ കാണുകയെന്നതാണ് ഫായിസിന്റെ ആഗ്രഹം.
വസ്ത്രങ്ങൾ നിറച്ച നാലു ബാഗുകൾ, ഒരു ബാറ്ററി പായ്ക്ക്, ഉണക്കിയ പഴങ്ങൾ, ഉപകരണങ്ങൾ, ഒരു ജിപിഎസ് ട്രാക്കർ എന്നിവ സഹിതം രാവിലെ മാത്രമാണ് സഞ്ചാരം. തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച് 450 ദിവസങ്ങൾക്കുള്ളിൽ 30,000 കിലോമീറ്റർ താണ്ടി 35 രാജ്യങ്ങൾ ചുറ്റി സഞ്ചരിച്ചാണ് 34 കാരൻ 2024 ൽ ലക്ഷ്യസ്ഥാനത്തെത്തുക. ഹൃദയാരോഗ്യം, ലോകസമാധാനം, ആരോഗ്യ സംരക്ഷണം, സീറോ കാർബൺ എമിഷൻ, സീറോ മരുന്നുകൾ എന്നിവയെക്കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യങ്ങളോടെയുള്ള സാഹസിക യാത്ര ഇക്കഴിഞ്ഞ ഓഗസ്റ്റ് 15 ന് തിരുവനന്തപുരത്ത് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഫ്ലാഗ് ഓഫ് ചെയ്തത്.
മംഗ്ലുരു, മുംബൈ വഴി സഞ്ചരിച്ച് ഈ മാസം 26നാണ് ഫായിസ് യുഎഇയിൽ എത്തിയത്. റാസൽഖൈമയിൽ പ്രവേശിച്ച ഫായിസ് ഖോർഫക്കാൻ, ഫുജൈറ എന്നിവിടങ്ങളിലൂടെ സൈക്കിൾ ചവിട്ടി അജ്മാനിൽ എത്തിയിരിക്കുന്നു. ഇനി സൈക്കിളിൽ ഷാർജയിലേക്കാണ് യാത്ര. പിന്നീട് അബുദാബിയിലും ദുബായിലും എത്തും. തുടർന്ന് സൗദി അറേബ്യയിലേയ്ക്കാണ് സഞ്ചാരം.
ഫായിസിന്റെ പിതാവ് അഷ്റഫ് ഹൃദ്രോഗത്തെ തുടർന്നായിരുന്നു മരണപ്പെട്ടത്. അച്ഛനെ പരിചരിക്കുന്നതിനാണ് 2016 ൽ ഫായിസ് ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയത്. തുടർന്ന് ഹൃദയാരോഗ്യത്തിന് സൈക്ലിങ് ഉത്തമമാണെന്ന് തിരിച്ചറിഞ്ഞതോടെ സൈക്കിൾ യാത്ര തുടങ്ങുകയായിരുന്നു. സിംഗപ്പൂരിലേക്കുള്ള ആദ്യ സൈക്കിൾ യാത്ര വിജയകരമായി പൂർത്തികരിച്ച ആത്മവിശ്വാത്തിലാണ് ഫായിസ് ലണ്ടൻ യാത്രയ്ക്ക് തയ്യാറെടുത്തത്. കൂർഗ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെന്റൽ സയൻസസിൽ ജോലി ചെയ്യുന്ന ദന്തഡോക്ടർ അസ്മിൻ ആണ് ഭാര്യ. ഫാസിൻ ഒമർ, ഇസിൻ നഹേൽ എന്നിവരാണ് മക്കൾ.