യുഎഇയിൽ ഇന്ധനവില കുറച്ചതോടെ രണ്ട് എമിറേറ്റുകളിൽ അധികൃതർ ടാക്സി നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു. ഷാർജയിലും അജ്മാനിലും ആണ് നിരക്ക് കുറഞ്ഞത്. ഷാർജയിൽ മിനിമം നിരക്ക് 1 ദിർഹം കുറഞ്ഞപ്പോൾ അജ്മാനിൽ താരിഫ് ആറ് ശതമാനമാണ് കുറച്ചത്.
ഈ വിലകുറവ് അതോറിറ്റി വികസിപ്പിച്ച ഡിജിറ്റൽ പരിവർത്തന പദ്ധതികളുടെ വിജയത്തെയാണ് സൂചിപ്പിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. ടാക്സി മേഖലയ്ക്ക് അതോറിറ്റി നൽകുന്ന സേവനങ്ങളുടെ നിലവാരം ഉയർത്തുന്ന സ്മാർട്ട് മീറ്റർ സംവിധാനത്തിൽ താരിഫിലെ ഈ മാറ്റം സ്വയമേവ അപ്ഡേറ്റ് ചെയ്യുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ഷാർജയിലെയും അജ്മാനിലെയും ടാക്സി താരിഫ് യുഎഇ കമ്മിറ്റി പ്രഖ്യാപിക്കുന്നത് ഇന്ധനവിലക്ക് അനുസൃതമായാണ്. ഇന്ധനവില വർധിച്ചതോടെ ജൂലൈയിൽ യാത്രാനിരക്ക് വർധിപ്പിച്ചിരുന്നുവെങ്കിലും ഓഗസ്റ്റിൽ വീണ്ടും നിരക്ക് കുറയുകയായിരുന്നു. ശേഷം രണ്ടാം തവണയാണ് ഇപ്പോൾ സെപ്റ്റംബറിലും കുറയുന്നത്.
യുഎഇയിൽ ഇന്ധന വില ലിറ്ററിന് 62 ഫിൽസ് കുറഞ്ഞതോടെ, ജൂലൈ മാസത്തെ അപേക്ഷിച്ച് ഈ മാസം ഫുൾ ടാങ്കിൽ 500 ദിർഹം ലാഭിക്കാൻ നിവാസികൾക്ക് കഴിയും. ഡീസൽ വില കുറഞ്ഞതോടെ പലചരക്ക് സാധനങ്ങളുടെ വില 15 ശതമാനം വരെ കുറയുമെന്നാണ് പ്രാദേശിക കച്ചവടക്കാർ പ്രതീക്ഷിക്കുന്നത്.