തിരുവനന്തപുരം: ആക്കുളം പുനരുജ്ജീവന പദ്ധതി നടപ്പാക്കുന്നതിൽ പൊതുമരാമത്ത് ടൂറിസം മന്ത്രിയായ മുഹമ്മദ് റിയാസിന് വീഴ്ച്ച പറ്റിയെന്ന് കടകംപളളി സുരേന്ദ്രൻ. നിക്ഷിപ്ത താൽപര്യങ്ങൾക്ക് വേണ്ടി ടൂറിസം വകുപ്പ് അട്ടിമറിച്ചെന്നാണ് കടകംപള്ളിയുടെ വിമർശനം.
25 ഏക്കറിലെ ആക്കുളം കായലും അനുബന്ധ തോടുകളും നവീകരിക്കാൻ 185 കോടിയുടെ പദ്ധതി.
പ്രഖ്യാപനം കഴിഞ്ഞ് പല കടമ്പകൾ പിന്നിട്ട് 96.13 കോടി രൂപയ്ക്ക് ആദ്യഘട്ട പണി തീർക്കാൻ കരാറുകാരനുമെത്തി. പക്ഷെ കരാറിൽ ഒപ്പിട്ട് തുടർ നടപടികൾ ഉറപ്പാക്കാൻ നടത്തിപ്പ് ഏജൻസിയായ വാപ്കോസോ ടൂറിസം വകുപ്പോ ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് സ്ഥലം എംഎൽഎ കൂടിയായ കടകംപള്ളിയുടെ വിമര്‍ശനം. നിഷിപ്ത താൽപര്യം സംരക്ഷിക്കാൻ ടൂറിസം വകുപ്പ് നാല് ലക്ഷം ചെലവിൽ കൺസൾട്ടൻസിയെ നിയോഗിച്ചതെന്തിനെന്നും കടകംപള്ളി നിയമസഭയിൽ ചോദിച്ചു.
പണം അനുവദിച്ച കിഫ്ബിയുടെ ടെക്നിക്കൽ കമ്മിറ്റി പരിശോധനക്ക് ശേഷം തുടർ നടപടി ഉണ്ടാകുമെന്നല്ലാതെ മന്ത്രി മുഹമ്മദ് റിയാസിന് സഭയിൽ അധികമൊന്നും പറയാനുണ്ടായിരുന്നില്ല.