ദോഹ: 2017-ലെ ഉപരോധത്തിന് ശേഷം ഇതാദ്യമായി ബഹ്റൈനിലേക്ക് അംബാസിഡറെ നിയമിച്ച് ഖത്തർ. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയാണ് നീണ്ട ഇടവേളയ്ക്ക് ശേഷം ബഹ്റൈനലിക്ക് പ്രതിനിധിയെ അയക്കാൻ തീരുമാനിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ നിർണായക ചുവടുവയ്പ്പായാണ് ഖത്തർ അമീറിൻ്റെ ഈ തീരുമാനം വിലയിരുത്തപ്പെടുന്നത്. ഈ ആഴ്ച റിയാദിൽജിസിസി കൌണ്സിൽ കേന്ദ്രീകരിച്ചു നടന്ന നയതന്ത്ര ചർച്ചയിൽ നയതന്ത്ര ബന്ധം പുനസ്ഥാപിക്കാൻ ഇരുരാജ്യങ്ങളും ധാരണയിലെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഖത്തർ അമീറിൻ്റെ പ്രഖ്യാപനം.
സുൽത്താൻ അലി അൽ ഖാതറിനെയാണ് തങ്ങളുടെ അംബാസിഡറായി ഖത്തർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് ഔദ്യോഗിക വിജ്ഞാപനം ഇറങ്ങുന്നതോടെ സുൽത്താൻ അൽ ഖാതർ ബഹ്റൈനിൽ എത്തി ചുമതല ഏറ്റെടുക്കും. 2017ലെ ഉപരോധം അവസാനിപ്പിച്ച് കഴിഞ്ഞ വർഷം ഏപ്രിലിലാണ് ഖത്തറും ബഹ്റൈനും ഉഭയകക്ഷി ബന്ധം വീണ്ടും ആരംഭിച്ചത്.
എന്നാൽ ഇറാനോട് ഇരുരാജ്യങ്ങളും വിരുദ്ധ നിലപാട് പുലർത്തി പോന്നത് നയതന്ത്രബന്ധം ശക്തിപ്പെടുത്താൻ തടസ്സമായി നിന്നിരുന്നു. ഈ അഭിപ്രായ ഭിന്നതകൾക്കിടെയാണ് അംബാസിഡറെ നിയമിച്ചു കൊണ്ട് ഖത്തർ അമീർ സൗഹൃദത്തിൻ്റെ പുതിയ അധ്യായത്തിന് തുടക്കമിട്ടത്. ഉപരോധ കാലത്ത് ഇരുരാജ്യങ്ങളും തങ്ങളുടെ എംബസികൾ അടച്ചു പൂട്ടുകയും നേരിട്ടുള്ള വിമാനസർവ്വീസുകൾ വിലക്കുകയും ചെയ്തിരുന്നു.
മനാമയിലേത് കൂടാതെ വേറെയും ചില രാജ്യങ്ങളിൽ ഖത്തർ അമീർ പുതിയ സ്ഥാനപതികളെ നിയമിച്ചിട്ടുണ്ട്. ബ്രിട്ടനിലെ പുതിയ പ്രതിനിധിയായി ഷെയ്ഖ് അബ്ദുല്ല ബിൻ മുഹമ്മദ് അൽതാനിയെ തിരഞ്ഞെടുത്തു. 2016 മുതൽ 2020 വരെ റഷ്യയിലെ ഖത്തർ പ്രതിനിധിയായി സേവനമനുഷ്ഠിച്ച ഫഹദ് ബിൻ മുഹമ്മദ് അൽ അത്തിയയുടെ പിൻഗാമിയാണ് ഷെയ്ഖ് അബ്ദുല്ല. ടുണീഷ്യയിലെ പുതിയ അംബാസഡറായി സായിദ് സയീദ് അൽ കുമൈത്ത് അൽ ഖയാരീനെയും പോളണ്ടിലെ പുതിയ അംബാസഡറായി സൗദ് അബ്ദുല്ല അൽ മഹ്മൂദിനെയും നിയമിച്ചു.