ദില്ലി: അഴിമതിക്കെതിരായ പോരാട്ടത്തിൽ ഇഡിയെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യടുഡേ കോണ്‍ക്ലേവിൽ സംസാരിക്കുമ്പോൾ ആണ് മോദി ഇഡിയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ചു സംസാരിച്ചത്.
മോദിയുടെ വാക്കുകൾ –
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം 2014 വരെ രജിസ്റ്റർ ചെയ്തത് 1800 കേസുകളായിരുന്നു. എന്നാൽ കഴിഞ്ഞ പത്ത് വർഷം കൊണ്ട് 4700 കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു. 2014 വരെ 5000 കോടിയുടെ സ്വത്തുകളാണ് കണ്ടുകെട്ടിയതെങ്കിൽ 2014 മുതൽ 24 വരെയുള്ള സമയത്ത് ഒരു ലക്ഷം കോടിയിലേറെ മൂല്യമുള്ള സ്വത്തുവകകൾ ഇഡി കണ്ടു കെട്ടി. പ്രൊസിക്യൂഷൻ പരാതികളുടെ എണ്ണവും ഇതേകാലയളവിൽ പത്ത് മടങ്ങായി വർധിച്ചു.
ഭീകരപ്രവർത്തനങ്ങൾക്ക് ഫണ്ട് കൊടുത്തവർ, ലഹരിമരുന്ന് കച്ചവടക്കാർ, സൈബർ കുറ്റവാളികൾ എന്നിങ്ങനെ ഗുരുതരമായ പല കുറ്റകൃത്യങ്ങളും ചെയ്യുന്ന നിരവധി പേരെ ഇഡി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതുവഴി നിരവധി കുറ്റകൃത്യങ്ങൾ തടയാൻ സാധിച്ചു. ഇങ്ങനെ മാതൃകപരമായ പ്രവർത്തനം ഇഡിയുടെ ഭാഗത്ത് നിന്നുണ്ടാകുമ്പോൾ ചിലർക്ക് പ്രതിഷേധമുണ്ടാവുന്നത് സ്വാഭാവികമാണ്. ആ കാരണം കൊണ്ടാവാം അവർ രാവും പകലും മോദിയെ അധിക്ഷേപിക്കുകയാണ്. ഇ തെരഞ്ഞെടുപ്പ് കാലത്ത് കടലാസിൽ കണക്കുകൂട്ടുലകൾ നടത്തി പ്രതിപക്ഷം സ്വപ്നം നെയ്യുകയാണ്. എന്നാൽ മോദി സ്വപ്നങ്ങൾക്കപ്പുറം ഗ്യാരണ്ടിയിലേക്ക് പോയി കഴിഞ്ഞു.