63-ാം വയസ്സിൽ സിദ്ദീഖ് വിട വാങ്ങുമ്പോൾ അവസാനിക്കുന്നത് മലയാള സിനിമയിലെ സൂപ്പർ ഹിറ്റായൊരു അധ്യായമാണ്. മിമിക്രി ആർട്ടിസ്റ്റ്, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമ്മാതാവ്, ഷോ ഡയറക്ടർ അങ്ങനെ ഏറ്റെടുത്ത വേഷങ്ങളെല്ലാം അതിഗംഭീരമായി ചെയ്ത സർവകലാവല്ലഭനായിരുന്നു സിദ്ദീഖ് ഇസ്മയിൽ എന്ന സിദ്ദീഖ്. 34 വർഷം നീണ്ട സിനിമാ ജീവിതത്തിൽ സിദ്ദീഖ് സംവിധാനം ചെയ്ത ഒരൊറ്റ സിനിമ പോലും ബോക്സ് ഓഫീസിൽ പരാജയപ്പെട്ട ചരിത്രമില്ല. സമ്മിശ്ര പ്രതികരണം നേടിയ അവസാന ചിത്രം ബിഗ് ബ്രദർ പോലും മുടക്കുമുതൽ തിരിച്ചു പിടിച്ചിരുന്നു.
1954 ഓഗസ്റ്റ് 1 നാണ് കൊച്ചി പുല്ലേപ്പടിയിൽ ഇസ്മായിൽ ഹാജിയുടെയും സൈനബയുടെയും മകനായിട്ടാണ് സിദ്ദിഖ് ഇസ്മായിൽ എന്ന സിദ്ദീഖ് ജനിച്ചത്. കളമശ്ശേരി സെന്റ് പോൾസ് കോളേജിലെ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം സിദ്ദിഖ് മിമിക്രി രംഗത്ത് സജീവമായി. കൊച്ചിൻ കലാഭവനിൽ എത്തുന്നതോടെയാണ് അദ്ദേഹത്തിൻ്റെ കലാജീവിതം പുതിയ ഘട്ടത്തിലേക്ക് കടക്കുന്നത്. സിദ്ദീഖിൻ്റെ ബാല്യകാലസുഹൃത്തായിരുന്നു നടനും നിർമ്മാതാവും സംവിധായകനുമായ ലാൽ. ഇവരൊന്നിച്ചാണ് കലാഭവനിലേക്ക് എത്തുന്നത്. മിമിക്രി എന്ന കലാരൂപവും കൊച്ചിൻ കലാഭവനും കേരളത്തിലെങ്ങും വലിയ തരംഗം സൃഷ്ടിക്കുമ്പോൾ അതിൻ്റെ മുൻനിരയിൽ സിദ്ദിഖും ലാലുമുണ്ടായിരുന്നു. ഒരു സ്റ്റേജ് ഷോയ്ക്ക് ഇടയിൽ ഉണ്ടായ തർക്കത്തെ തുടർന്ന് കലാഭവൻ വിട്ട സിദ്ദീഖ് പിന്നീട് ഹരിശ്രീ എന്ന മിമിക്രി ട്രൂപ്പിലെത്തി. മിമിക്രി രംഗത്ത് കലാഭവനും ഹരിശ്രീയും തമ്മിലുള്ള മത്സരമാണ് പിന്നീട് ഉണ്ടായത്.
സിദ്ദീഖ് കലാഭവനിൽ ഉള്ള സമയത്താണ് കലാഭവൻ അൻസാർ മുഖാന്തരം ഫാസിലിനെ പരിചയപ്പെടുന്നത്. പപ്പൻ പ്രിയപ്പെട്ട പപ്പൻ, നാടോടിക്കാറ്റ് എന്നീ സിനിമകളുടെ കഥകളാണ് സിദ്ദിഖും ലാലും ഫാസിലിനോട് ആദ്യം പറഞ്ഞത്. രണ്ട് കഥകളും ഫാസിലിന് ഇഷ്ടപ്പെട്ടെങ്കിലും സിനിമാരംഗത്ത് പ്രവർത്തിച്ച് പരിചയമുണ്ടാക്കണമെന്നും അപ്പോൾ കൂടുതൽ നന്നായി കഥയെഴുതാൻ സാധിക്കുമെന്നുമാണ് ഫാസിൽ അവരോട് പറഞ്ഞത്. അങ്ങനെ ആദ്യം ഫാസിലിൻ്റെ സ്റ്റോറി ഡിസക്ഷൻ ടീമിലേക്ക് സിദീഖും ലാലും എത്തി. 1984-ൽ ആദ്യമായി നിർമ്മിച്ച നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന സിനിമയിലേക്ക് ഇരുവരേയും അസിസ്റ്റൻ്റ് ഡയറക്ടർമാരായി ഫാസിൽ വിളിച്ചു. നോക്കെത്താ ദൂരത്തിൻ്റെ ഷൂട്ടിംഗ് നടക്കുന്ന ആലപ്പുഴ ഉദയാ സ്റ്റുഡിയോയിലേക്ക് കയറി പോകുന്ന നിമിഷത്തെ മലയാളസിനിമയിലേക്കുള്ള ചവിട്ടുപടിയെന്നാണ് പിൻക്കാലത്ത് സിദ്ദീഖ് വിശേഷിപ്പിച്ചത്.
1986-ൽ പുറത്തിറങ്ങിയ പൂവിന് പുതിയ പൂന്തെന്നൽ എന്ന ചിത്രത്തിലും ഫാസിൽ അസിസ്റ്റൻ്റ് ആയിരുന്നു സിദീഖ് – ലാൽ. ഈ ചിത്രത്തിൻ്റെ ഷൂട്ടിംഗ് അവസാന ഘട്ടത്തിലെത്തിയപ്പോൾ ഫാസിലിൻ്റെ പിതാവ് മരണപ്പെട്ടു. തുടർന്ന് ഫാസിൽ ചുമതലപ്പെടുത്തിയ പ്രകാരം സിദ്ദീഖും ലാലും ഷൂട്ടിംഗ് ചുമതല ഏറ്റെടുത്തു. നായകനായ മമ്മൂട്ടിയെ മുന്നിൽ നിർത്തിയായിരുന്നു സിദ്ദീഖും ലാലും ആദ്യമായി സംവിധായകൻ്റെ തൊപ്പിയണിഞ്ഞത്. ഇതേ വർഷമാണ് സിദ്ദീഖ് ലാലിൻ്റെ കഥ പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന പേരിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്തത്. പക്ഷേ ചിത്രം തീയേറ്ററിൽ പരാജയപ്പെട്ടു.
1987-ൽ സിദ്ദിഖ് ലാലിൻ്റെ മറ്റൊരു കഥ ഇഷ്ടപ്പെട്ട സത്യൻ അന്തിക്കാട് ശ്രീനിവാസൻ്റെ തിരക്കഥയിൽ അടുത്ത ചിത്രം സംവിധാനം ചെയ്തു. തീയേറ്ററിലെത്തി ആദ്യദിനങ്ങളിൽ മോശം പ്രതികരണം കിട്ടിയ ആ സിനിമ പിന്നീട് 175 തുടർച്ചയായി ഓടി ചരിത്രം സൃഷ്ടിച്ചു. മലയാള സിനിമയിലെ കൾട്ട് ക്ലാസ്സിക്ക് എന്നാണ് നാടോടിക്കാറ്റ് എന്ന ഈ സിനിമ ഇന്ന് വിശേഷിപ്പിക്കപ്പെടുന്നത്. 1989-ലാണ് റാംജിറാവു എന്ന ചിത്രത്തിലൂടെ സിദ്ദിഖ് – ലാൽ കൂട്ടുക്കെട്ട് സംവിധായകരാവുന്നത്. ഫാസിലും സ്വർഗ്ഗചിത്ര അപ്പച്ചനും ഔസേപ്പച്ചനും ചേർന്നായിരുന്നു ഈ സിനിമ നിർമ്മിച്ചത്. മലയാള സിനിമയിൽ പുതിയ ട്രെൻസ് സെറ്ററായി ഈ ചിത്രം മാറി.
തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ ഇൻ ഹരിഹർ എന്ന ചിത്രവും സൂപ്പർഹിറ്റായതോടെ മലയാള സിനിമയിലെ വിശ്വസ്ത ബ്രാൻഡായി സിദ്ദീഖ് – ലാൽ കൂട്ടുക്കെട്ട് മാറി. തുടർന്നുള്ള വർഷങ്ങളിലെല്ലാം ഇരുവരുടേതുമായി ഒരോ ചിത്രങ്ങൾ തീയേറ്ററുകളിലെത്തി. അവയെല്ലാം തീയേറ്ററുകളെ ഉത്സവപ്പറമ്പാക്കി നൂറും ഇരുന്നൂറും ദിവസങ്ങളോടി. 405 ദിവസം തുടർച്ചയായി പ്രദർശിപ്പിക്കപ്പെട്ട ഗോഡ്ഫാദർ സിനിമയുടെ റെക്കോർഡ് ഇപ്പോഴും തിരുത്തപ്പെടാതെ തുടരുകയാണ്. ഒടിടി കാലഘട്ടത്തിൽ ഇനിയൊരിക്കലും ഈ റെക്കോർഡ് തകർക്കപ്പെടാനും സാധ്യതയില്ല.
1993-ൽ പുറത്തിറങ്ങിയ കാബൂളിവാല എന്ന ചിത്രത്തിന് ശേഷമാണ് സിദ്ദീഖ് – ലാൽ കൂട്ടുക്കെട്ട് വഴി പിരിയുന്നത്. നൂറ് ദിവസത്തിലേറെ ഓടിയ അഞ്ച് ചിത്രങ്ങൾ തുടർച്ചയായി സംവിധാനം ചെയ്ത സംവിധായകൂട്ടുക്കെട്ട് പിരിഞ്ഞത് എന്തിന് എന്ന് ഇന്നും ആർക്കും അറിയില്ല. ആ കാരണം തന്നോടും ലാലിനോടും ഒപ്പും തീരും എന്നാണ് സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ സിദിഖ് പറഞ്ഞത്. വേർപിരിയാനുള്ള തീരുമാനം സിദ്ദിഖും ലാലും ഒന്നിച്ചാണ് എടുത്തത്. ഈ വിവരം മനോരമ പത്രത്തിലെ റിപ്പോർട്ടറെ അറിയിച്ചു. വ്യാഴാഴ്ച പത്രം വരുമ്പോൾ ഈ വാർത്ത കൊടുക്കണമെന്ന് നിർദേശിച്ചു. രണ്ട് പേരും ഭാര്യമാരോട് പോലും
അതേസമയം വേർപിരിയൽ പ്രഖ്യാപനം നടത്തിയ ശേഷം ഇവരുടെ തന്നെ സ്ക്രിപിറ്റിൽ ഒരു ചിത്രം കൂടി പുറത്തിറങ്ങി അതാണ് മാന്നാർ മത്തായി സ്പീക്കിംഗ് എന്ന സിനിമ. ചിത്രത്തിൻ്റെ സംവിധായകനായി മാണി സി കാപ്പൻ്റെ പേരാണ് വച്ചതെങ്കിലും ഷൂട്ടിംഗ് സെറ്റിൽ ഉടനീളം മേൽനോട്ടം വഹിക്കാൻ സിദ്ദിഖ് ഉണ്ടായിരുന്നു. അണിയറയിൽ ലാലും.
കൂട്ടുക്കെട്ട് പിരിഞ്ഞെങ്കിലും ലാലും സിദ്ദീഖും തമ്മിലുള്ള സൗഹൃദത്തിന് യാതൊരു കോട്ടവും തട്ടിയില്ല. സിദ്ദീഖ് സംവിധായകനായി തുടർന്നപ്പോൾ ലാൽ നിർമ്മാതാവിൻ്റെ വേഷത്തിലേക്ക് വഴി മാറി. ലാൽ, ഔസേപ്പച്ചൻ എന്നിവർ നിർമാതാവായി സിദ്ദീഖിൻ്റെ സംവിധാനത്തിൽ പുറത്തു വന്ന ചിത്രമാണ് ഹിറ്റ്ലർ. വളരെ പരിമിതമായ ബജറ്റിലായിരുന്നു ഈ ചിത്രത്തിൻ്റെ ഷൂട്ടിംഗ്. ലാലിൻ്റെ കന്നിസംരംഭമാണ് എന്നതിനാൽ തന്നെ പരമാവധി ചിലവ് പിടിച്ചു നിർത്താൻ വ്യക്തമായ ആസൂത്രണത്തോടെയാണ് ഈ സിനിമ പ്ലാൻ ചെയ്തതും ഷൂട്ട് ചെയ്തതുമെന്ന് സിദ്ദീഖ് പറയുന്നു. എന്നാൽ അപ്രതീക്ഷിതമായി തമിഴ്നാട്ടിലുണ്ടായ സിനിമാസമരം പൊള്ളാച്ചിയിലെ ചിത്രത്തിൻ്റെ ഷൂട്ടിംഗ് പ്രതിസന്ധിയിലാക്കി. സമരം തീർന്ന ശേഷം ഷൂട്ടിംഗ് പുനരാരംഭിച്ചപ്പോൾ ചിത്രത്തിൽ വില്ലൻ വേഷത്തിൽ അഭിനയിക്കുന്ന നടൻ ദുബായിൽ പോയി തിരിച്ചു വരാതിരുന്നതും പ്രതിസന്ധിയായി. ഒടുവിൽ പ്രശ്നങ്ങളെല്ലാം തീർന്ന് തീയേറ്ററിലെത്തിയപ്പോൾ ഹിറ്റ്ലർ സിദ്ദീഖ് എന്ന സ്വതന്ത്ര സംവിധായകൻ്റെ ആദ്യ ഹിറ്റ് ചിത്രമായി മാറി.
1999-ൽ പുറത്തിറങ്ങിയ ഫ്രണ്ട്സ് സിനിമയിൽ ലാലിനൊപ്പം സരിതയും ഔസേപ്പച്ചനും നിർമ്മാതാക്കളായി ഉണ്ടായിരുന്നു. സുരേഷ് ഗോപിയെ ആണ് ചിത്രത്തിലെ പ്രധാന വേഷത്തിലേക്ക് പരിഗണിച്ചിരുന്നതെങ്കിലും ഒടുവിൽ ജയറാം ആണ് ആ വേഷം അഭിനയിച്ചത്. സൂപ്പർഹിറ്റായ ഫ്രണ്ട്സ് തമിഴിലേക്ക് റീമേക്ക് ചെയ്യാൻ സ്വർഗ്ഗചിത്ര അപ്പച്ചൻ തീരുമാനിച്ചു. അങ്ങനെ വിജയ്, സൂര്യ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സിദ്ദീഖ് തന്നെ തമിഴ് ഫ്രണ്ട്സ് സംവിധാനം ചെയ്തു. വിജയ്, സൂര്യ എന്നീ നടൻമാരുടെ കരിയറിൽ തന്നെ വലിയൊരു വഴിത്തിരിവായി ആ ചിത്രം മാറി. മലയാളം ഫ്രണ്ട്സിൽ നിന്നും പല മാറ്റങ്ങളും വരുത്തിയാണ് തമിഴ് ഫ്രണ്ട്സ് ചെയ്തതെന്ന് പിന്നീട് സിദ്ദീഖ് പറഞ്ഞിരുന്നു.
മലയാളത്തിലും തമിഴിലും ചിത്രത്തിന് സംഗീതസംവിധാനം നിർവഹിച്ചത് ഇളയരാജയായിരുന്നു. തമിഴിലേക്ക് ചിത്രം റീമേക്ക് ചെയ്യുമ്പോൾ ആർക്കാണ് ജഗതി ശ്രീകുമാർ ചെയ്ത ലാസർ എളപ്പൻ എന്ന റോൾ കൊടുക്കുന്നതെന്ന് ഇളയരാജ സിദ്ദീഖിനോട് ചോദിച്ചിരുന്നു. വടിവേലുവിനെയാണ് ആ റോളിലേക്ക് തീരുമാനിച്ചിരുന്നതെന്ന് സിദീഖ് അറിയിച്ചു. എങ്കിൽ തീർച്ചയായും മലയാളം ഫ്രണ്ട്സ് വടിവേലുവിനെ കാണിക്കണമെന്നും അത്രയും ഗംഭീരപ്രകടനമാണ് ജഗതി ആ സിനിമയിൽ ചെയ്തതെന്നും ഇളയരാജ സിദ്ദീഖിനോട് പറഞ്ഞു. വടിവേലുവിനോടും മലയാളം ഫ്രണ്ട്സ് ഷൂട്ടിംഗിന് മുൻപ് കാണണമെന്ന് ഇളയരാജ നിർദേശിച്ചു. എന്നാൽ മലയാളം ഫ്രണ്ട്സ് കാണരുതെന്നാണ് സിദ്ദീഖ് വടിവേലുവിനോട് ആവശ്യപ്പെട്ടത്. ജഗതിയുടെ പ്രകടനം കണ്ടാൽ അതു വടിവേലുവിനെ ഏതെങ്കിലും രീതിയിൽ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ തമിഴ്സിനിമയിലെ ലാസർ ഏളേപ്പന് പകരമുള്ള നേസാമണി എന്ന കഥാപാത്രത്തെ വടിവേലും സ്വന്തം മനോധർമം അനുസരിച്ച് ചെയ്യുന്നതാവും ഉചിതമെന്നും സിദ്ദീഖ് പറഞ്ഞു. അങ്ങനെ മലയാളം ഫ്രണ്ട്സ് കാണാതെ വടിവേല അതിൻ്റെ റീമേക്കിൽ അഭിനന്ദിച്ചു. തമിഴ് ഫ്രണ്ട്സ് ഷൂട്ടിംഗ് പൂർത്തിയായ ശേഷമാണ് വടിവേലും ഒറിജിനൽ മലയാളം സിനിമ കണ്ടത്. ജഗതിയുടെ പ്രകടനം അതിഗംഭീരമായിരുന്നുവെന്നും താൻ ആ സിനിമ കാണേണ്ടെന്ന സിദ്ധീഖിന്റെ തീരുമാനമായിരുന്നു ശരിയെന്നും വടിവേലു പറഞ്ഞു.
കഥ, തിരക്കഥ,സംവിധാനം (സിദ്ദിഖ് – ലാൽ)
റാംജി റാവു സ്പീക്കിംഗ് (1989)
ഹരിഹർ നഗർ (1990)
ഗോഡ് ഫാദർ (1991)
വിയറ്റ്നാം കോളനി (1992)
കാബൂളിവാല (1993)
കഥ, തിരക്കഥ,സംവിധാനം – സിദ്ദിഖ്
ഫ്രണ്ട്സ് (1999)
ഫ്രണ്ട്സ് (2001) (തമിഴ്)
ക്രോണിക് ബാച്ച്ലർ (2003)
എങ്കൾ അണ്ണ (2004) (തമിഴ്)
സാധു മിറണ്ടാൽ (2008)
ബോഡിഗാർഡ് (2010)
കാവലൻ (2011)
ബോഡിഗാർഡ് (2011) ഹിന്ദി
ലേഡീസ് ആൻഡ് ജെൻ്റിൽമാൻ (2013)
ഭാസ്കർ ദി റാസ്കൽ (2015)
ഫുക്രി (2017)
ഭാസ്കർ ദ റാസ്കൽ (2018)
ബിഗ് ബ്രദർ (2020)
കഥ, തിരക്കഥ
പപ്പൻ പ്രിയപ്പെട്ട പപ്പൻ (1986) (സിദ്ദിഖ് – ലാൽ)
മക്കൾ മഹാത്മ്യം (1992) (സിദ്ദിഖ് – ലാൽ)
മാന്നാർ മാത്തായി സ്പീക്കിംഗ് (1995) (സിദ്ദിഖ് – ലാൽ)
കിംഗ് ലയർ (2016)
തിരക്കഥ
ഫിംഗർ പ്രിൻ്റ് (2005)
കഥ
നാടോടിക്കാറ്റ് (1987) (സിദ്ദിഖ് – ലാൽ)
അയാൾ കഥ എഴുതുകയാണ് (1998)
ഹൽചൽ (2004) (ഹിന്ദി)
രണ്ടാം യൂണിറ്റ് ഡയറക്ടർ
മണിച്ചിത്രത്താഴ് (1993) (സിദ്ദിഖ് – ലാൽ)
നിർമ്മാണം
ഫുക്രി (2017) (സിദ്ദിഖ് – ലാൽ)
ബിഗ് ബ്രദർ (2020)