കൊച്ചി: കേരളത്തിൻറെ തലസ്ഥാനം തിരുവനന്തപുരത്തുനിന്നും തൃശ്ശൂരിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജ്ജി ഹൈക്കോടതി തള്ളി. കൊച്ചിയിലെ ഉദയംപേരൂർ ആസ്ഥാനമായ സംഘടന സമർപ്പിച്ച ഹർജ്ജിയാണ് ഹൈക്കോടതി തള്ളിയത്. ഇക്കാര്യത്തിൽ ഹൈക്കോടതിക്ക് ഇടപെടാൻ പരിമതിയുണ്ടെന്നും ഹർജിക്കാർക്ക് ഇക്കാര്യം ആവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികളെ സമീപിക്കാമെന്നും വ്യക്തമാക്കിയാണ് ഹൈക്കോടതി ഹർജി തള്ളിയത്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലുള്ളവർക്ക് സംസ്ഥാനത്തിൻ്റെ തെക്കേയറ്റത്തുള്ള തൃശ്ശൂരിൽ എത്തിച്ചേരാൻ ബുദ്ധിമുട്ടുണ്ടെന്നും തലസ്ഥാനം മധ്യഭാഗത്തുള്ള തൃശ്ശൂരിലേക്ക് മാറ്റിയാൽ മുഴുവൻ ജനങ്ങൾക്കും ഗുണം ചെയ്യുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ കേരളത്തിൻ്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡൻ എംപി കൊണ്ടുവന്ന സ്വകാര്യ ബില്ലിൽ വലിയ രാഷ്ട്രീയ വിവാദമുണ്ടായിരുന്നു. ബില്ലിൽ കേന്ദ്രസർക്കാർ കേരളത്തിനോട് അഭിപ്രായം ആരായുകയും മുഖ്യമന്ത്രി പിണറായി വിജയൻ ഈ ആവശ്യം തള്ളി മറുപടി നൽകുകയും ചെയ്തിരുന്നു. വിഷയത്തിൽ ഹൈബി ഈഡനെ തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത് എത്തിയിരുന്നു. ബിൽ പിൻവലിക്കാൻ ഹൈബിയോട് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
സംസ്ഥാനത്തിൻറെ പകുതിയിലേറെ വരുമാനം ഉണ്ടാക്കി നൽകുന്ന ജില്ലയ്ക്ക് അർഹമായ സ്ഥാനം കിട്ടണമെന്നായിരുന്നു തൻ്റെ വാദമെന്നും ബില്ല് പിൻവലിക്കാൻ ഒദ്യോഗികമായി പാർട്ടി ആവശ്യപ്പെട്ടാൽ അംഗീകരിക്കുമെന്നും ഹൈബി പിന്നീട് വ്യക്തമാക്കിയിരുന്നു. പാർലമെൻറിൽ അവതരിപ്പിക്കും മുൻപ് ബില്ല് പുറത്ത് വിട്ടത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഗൂഡാലോചന പ്രകാരമാണെന്നും ഹൈബി ആരോപിച്ചിരുന്നു