ബഹ്റൈനിലെ ഈ വർഷത്തെ ഹജ്ജ് രജിസ്ട്രേഷന് ഔദ്യോഗിക തുടക്കമായി. നീതിന്യായ, ഇസ്ലാമികകാര്യ, ഔഖാഫ് മന്ത്രാലയത്തിന് കീഴിലെ ഹജ്ജ്-ഉംറ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ അംഗീകൃത ഹജ്ജ് ഗ്രൂപ്പുകൾ വഴി രജിസ്ട്രേഷൻ നിർവഹിക്കാം. മേയ് 29 ആണ് രജിസ്റ്റർ ചെയ്യാനുള്ള അവസാന തിയതി.
അതേസമയം ബഹ്റൈനികളുമായി അടുത്ത കുടുംബ ബന്ധമുള്ള ഏഴ് വിദേശികളെ ഓരോ ഹജ്ജ് ഗ്രൂപ്പിലും ഉൾപ്പെടുത്താനുള്ള അനുമതി നൽകിയിട്ടുണ്ടെന്ന് ഹജ്ജ് മന്ത്രാലയം അറിയിച്ചു. ഇതേ നിബന്ധന ഉപയോഗിച്ച് ജിസിസി രാജ്യങ്ങളിലുള്ള പൗരന്മാർക്കും ഹജ്ജ് രജിസ്ട്രേഷൻ നടത്താം. മിനയിലും അറഫയിലും ടെന്റുകളുടെ അളവും നിർണയിച്ചിട്ടുണ്ട്.
മിനയിൽ ഒരാൾക്ക് ഒരു മീറ്ററിൽ താഴെയുള്ള ടെന്റും അറഫയിൽ ഒന്നര മീറ്ററുള്ള ടെന്റുമായിരിക്കും ഉണ്ടാവുക. കൂടാതെ സുന്നി വിഭാഗത്തിലും ശിയാ വിഭാഗത്തിലുമുള്ള ഹജ്ജ് ഗ്രൂപ്പുകൾ പരസ്പരം സഹകരിച്ചാൽ ടെന്റുകളിൽ ഒരാൾക്ക് രണ്ടു മീറ്ററോളം വിസ്തീർണം ലഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു. അതേസമയം സൗദിയിലെ വിവിധ സേവനങ്ങൾക്കുള്ള ചാർജ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 15 ശതമാനത്തോളം കുറവു വന്നിട്ടുണ്ട്. കഴിഞ്ഞ വർഷം 650 ദിനാറായിരുന്നുവെന്നും ഇത്തവണ അത് 550 ദിനാറായി കുറഞ്ഞിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.