16 മണിക്കൂർ പറന്നതിനൊടുവിൽ യാത്ര തുടങ്ങിയിടത്ത് തന്നെ ന്യൂസിലാൻഡ് വിമാനം തിരിച്ചിറങ്ങി. എയർ ന്യൂസിലാൻഡിന്റെ NZ2 വിമാനമാണ് തുടങ്ങിയിടത്ത് തന്നെ യാത്ര അവസാനിപ്പിച്ചത്. ന്യൂയോർക്കിലെ ജോൺ എഫ് കെന്നഡി വിമാനത്താവളത്തിലേക്കാണ് ഓക്ലാൻഡ് വിമാനത്താവളത്തിൽ നിന്ന് NZ2 പറന്നുയർന്നത്. എന്നാൽ സാങ്കേതിക തകരാർ മൂലം ന്യൂയോർക്കിലെ ജോൺ എഫ് കെന്നഡി വിമാനത്താവളത്തിലെ ടെർമിനലുകളിൽ ഒന്ന് അടച്ചിടേണ്ടി വന്നിരുന്നു. ഇതാണ് ന്യൂസിലാൻഡ് വിമാനത്തിന് വിനയായത്.
ബോയിങ് 787 വിമാനം ഏകദേശം 14,000 കിലോ മീറ്റർ പറന്ന് പസഫിക് സമുദ്രത്തിന് മുകളിൽ ഹവായിക്ക് സമീപം എത്തിയിരുന്നുവെന്നാണ് ഫ്ലൈറ്റ് റഡാർ 24 വെബ്സൈറ്റിലെ ഡാറ്റ പ്രകാരമുള്ള റിപ്പോർട്ട്. എന്നാൽ ന്യൂയോർക്ക് വിമാനത്താവളത്തിൽ ഇറങ്ങാൻ കഴിയില്ലെന്ന് മനസിലാക്കിയതോടെ വിമാനം തിരികെ പറക്കുകയായിരുന്നു. അതേസമയം മറ്റൊരു വിമാനത്താവളത്തിലേക്ക് വഴിതിരിച്ച് വിട്ടിരുന്നുവെങ്കിൽ നിരവധി ഷെഡ്യൂളുകളെ അത് ബാധിക്കുമായിരുന്നെന്ന് എയർ ന്യൂസിലാൻഡ് അറിയിച്ചു.
യാത്രക്കാരെ മറ്റ് വിമാനങ്ങളിലേക്ക് മാറ്റി ന്യൂയോർക്കിൽ എത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയെന്നും യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിക്കുകയാണെന്നും കമ്പനി വ്യക്തമാക്കി. സമാനമായ രീതിയിൽ ദുബൈയിൽ നിന്ന് ന്യൂസിലാന്റിലേക്ക് യാത്ര പുറപ്പെട്ട എമിറേറ്റ്സ് വിമാനവും യാത്ര തുടങ്ങിയിടത്തു തന്നെ തിരിച്ചിറങ്ങിയിരുന്നു. 13 മണിക്കൂർ നീണ്ട യാത്രക്ക് ശേഷമായിരുന്നു ഇത്.