പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനിയയില്‍ തടവിലായ ഇന്ത്യൻ നാവികരുടെ മോചനം വൈകുന്നു. നാവികരെ ഉടൻ നൈജീരിയക്ക് കൈമാറില്ലെന്നാണ് വിവരം. നൈജീരിയയ്ക്ക് കൈമാറുന്നതിനായി കൊണ്ടുപോയ മലയാളികളുള്‍പ്പെടെയുള്ള സംഘത്തെ ഗിനിയന്‍ തലസ്ഥാനമായ മലാബോയില്‍ തിരികെ എത്തിച്ചു. മുഴുവൻ നാവികരേയും ഇന്നലെ കപ്പലിലേക്ക് മാറ്റിയിരുന്നു. നാവികരെ നൈജീരിയയിലേക്ക് കൊണ്ടുപോകാനാണ് ഇതെന്ന ആശങ്കക്ക് ഇത് കാരണമായി.
മൂന്ന് മലയാളികൾ അടക്കം 16 ഇന്ത്യക്കാരുൾപ്പെടെ 26 നാവികരെയാണ് ഗിനിയയിൽ തടവിലാക്കിയിരിക്കുന്നത്. ആഗസ്റ്റ് എട്ടിനാണ് നോര്‍വേ ആസ്ഥാനമായ ‘എം ടി ഹീറോയിക് ഇഡുന്‍’ എന്ന കപ്പല്‍ നൈജീരിയയിലെ എ കെ പി ഒ ടെര്‍മിനലില്‍ ക്രൂഡ് ഓയില്‍ നിറയ്ക്കാന്‍ എത്തിയത്. കപ്പലിനു സമീപത്തേക്ക് ഒരു ബോട്ട് എത്തുന്നത് കണ്ടതോടെ രാജ്യാന്തര കപ്പല്‍ച്ചാലിലേക്കു മാറ്റിയിട്ടു. പിറ്റേന്ന് ഗിനിയയിലെ നാവികോദ്യോഗസ്ഥരെത്തി സമുദ്രാതിര്‍ത്തി ലംഘിച്ചതിന്റെ പേരില്‍ കപ്പലിലുണ്ടായിരുന്നവരെ അറസ്റ്റ് ചെയ്തതായി അറിയിക്കുകയായിരുന്നു. പിന്നീട് ഇവരെ തടവ് കേന്ദ്രത്തിലേക്ക് മാറ്റി.
തടവിലാക്കപ്പെട്ടിട്ട് 80 ദിവസങ്ങൾ പിന്നിട്ടിട്ടും ഇവരുടെ മോചനം സാധ്യമായിട്ടില്ല. പലരും കടുത്ത ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നു. ഭക്ഷണവും വെള്ളവും നേരാവണ്ണം ലഭിക്കാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇന്ത്യൻ എംബസി കഴിഞ്ഞ ദവിസം ഇവർക്ക് ഭക്ഷണവും വെള്ളവും എത്തിച്ചുനൽകിയിരുന്നു. മോചനത്തിനായി എല്ലാ ഇടപെടലും നടത്തുന്നുണ്ടെന്നാണ് ഇന്ത്യൻ എംബസിയും കേന്ദ്ര സർക്കാറും വ്യക്തമാക്കുന്നത്. നാവികരുടെ മോചനത്തിന് ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു.