കൊച്ചി: വയനാട് ഉരുൾപ്പൊട്ടൽ ദുരിത ബാധിതരുടെ പുനരധിവാസത്തിന് ടൗൺഷിപ്പ് നിർമ്മിക്കാനായി എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി.എസ്റ്റേറ്റ് ഭൂമികൾ ഏറ്റെടുക്കുന്നതിനെതിരെ ഉടമകൾ നൽകിയ ഹർജി കോടതി തള്ളി.ലാൻഡ് അക്വിസിഷൻ നിയമപ്രകാരം ഏറ്റെടുക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
നിയമപ്രകാരമുള്ള നഷ്ടപരിഹാരം എസ്റ്റേറ്റ് ഉടമകൾക്ക് നൽകണമെന്നും ടൗൺഷിപ്പ് ആയി എസ്റ്റേറ്റ് ഭൂമി അളന്നു തിട്ടപ്പെടുത്തുന്നതിന് സർക്കാരിന് വേണ്ട സഹായം ചെയ്തു കൊടുക്കണമെന്നും നഷ്ടപരിഹാരത്തിൽ തർക്കം ഉണ്ടെങ്കിൽ എസ്റ്റേറ്റ് ഉടമകൾക്ക് നിയമനടപടികളുമായി മുന്നോട്ടുപോകാമെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടു.
ഏറ്റെടുക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച സിവിൽ കോടതികളിലെ നടപടിയിലും ഹൈക്കോടതി നിർദേശം നൽകി, ഭൂമിയുടെ ഉടമസ്ഥാവകാശം സർക്കാരിനാണെന്ന് സിവിൽ കോടതി പിന്നീട് കണ്ടെത്തിയാൽ ഇപ്പോൾ കൈപ്പറ്റുന്ന നഷ്ടപരിഹാര തുക എസ്റ്റേറ്റ് ഉടമകൾ തിരികെ നൽകേണ്ടി വരുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.ടുമ്പാല എസ്റ്റേറ്റിലെ 65.41 ഹെക്ടർ ഭൂമി ദുരന്തനിവാരണ നിയമപ്രകാരം ഏറ്റെടുക്കുന്നതിനെതിരെ ഹാരിസൺ മലയാളം പ്ലാന്റേഷൻ കോർപറേഷനും 78.73 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റുമാണ് ഹർജി നൽകിയത്.