റിയാദ്: തൊഴിൽ, താമസ, അതിർത്തി നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന നടപടി തുടരുന്നു. ഡിസംബർ 26 മുതൽ ജനുവരി 01 വരെ 19,541 ത്തോളം നിയമലംഘകരാണ് പിടിയിലായത്. സുരക്ഷാസേനയുടെ വിവിധ യൂനിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ടും (ജവാസത്ത്) നടത്തിയ സംയുക്ത ഫീൽഡ് പരിശോധനയിൽ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത്.
11,402 പേരും ഇഖാമ പുതുക്കാതെയും മറ്റും താമസനിയമം ലംഘിച്ചവരാണ്. 4,775 അതിർത്തി സുരക്ഷാ ലംഘകരും 3,364 തൊഴിൽ നിയമലംഘകരുമാണ് പിടിയിലായ മറ്റുള്ളവർ. രാജ്യത്തേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ 953 പേരും അറസ്റ്റിലായിട്ടുണ്ട്. പിടിയിലായവരിൽ 58 ശതമാനവും ഇത്യോപ്യൻ പൗരന്മാരാണ്. 40 ശതമാനം യമനികളും രണ്ട് ശതമാനം മറ്റ് രാജ്യക്കാരും.
അനധികൃതമായി രാജ്യത്തു നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ 129 പേർ അറസ്റ്റിലായി. താമസ, ജോലി, അതിർത്തി സുരക്ഷാ നിയമലംഘകർക്ക് വിവിധ സഹായങ്ങൾ നൽകിയ 27 പേർ വേറെയും പിടിയിലായിട്ടുണ്ട്. നിലവിൽ നടപടികൾ നേരിടുന്ന 33,733 നിയമലംഘകരിൽ 30,724 പുരുഷന്മാരും 3,009 സ്ത്രീകളുമാണ്. പിടിക്കപ്പെട്ട വിദേശികളിൽ 22,827 പേരെ അവരുടെ യാത്രാരേഖകൾ ലഭിക്കുന്നതിന് അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫർ ചെയ്തു. ഇവരിൽ 5,365 പേരെ നിലവിൽ തിരിച്ചയക്കാനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ നടപടികളെല്ലാം പൂർത്തിയാക്കി 8,954 പേരെ നാടുകടത്തുകയും ചെയ്തു.