റിയാദ്: ദേശദ്രോഹം, ഭീകരവാദം, മയക്കുമരുന്ന് കടത്ത്, കൊലപാതകം തുടങ്ങിയ വിവിധ കുറ്റകൃത്യങ്ങൾക്ക് പിടിയിലായ ഒൻപത് പേരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ. കഴിഞ്ഞ നാല് ദിവസത്തിനിടെയാണ് ഇത്രയും പേരുടെ വധശിക്ഷ നടപ്പാക്കിയത്.
മാതൃരാജ്യത്തെ ഒറ്റിക്കൊടുക്കുക, തീവ്രവാദ സംഘടനകളിൽ ചേരുക, നിരവധി തീവ്രവാദ ഘടകങ്ങൾക്ക് മറയായി പ്രവർത്തിക്കുക, ധനസഹായം ചെയ്യുക എന്നീ ക്രിമിനൽ പ്രവൃത്തികൾ ചെയ്ത രണ്ട് പൗരന്മാരെ വധിച്ചതായി സൗദി അറേബ്യൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അഹ്മദ് ബിൻ സാലെഹ് ബിൻ അബ്ദുല്ല അൽ കഅബി, ആയ്ദ് ബിൻ ഹാഇൽ ബിൻ ഹിന്ദി അൽ അൻസി എന്നിവരാണ് വധശിക്ഷയ്ക്ക് വിധേയരായ പ്രതികൾ.
മയക്കുമരുന്ന് കടത്ത് കേസിൽ പ്രതികളായ സൗദി പൗരൻ സൽമാൻ ബിൻ സുൽത്താൻ ബിൻ ഔദ അൽ ബുഹൈറാൻ, സിറിയൻ പൗരന്മാരായ ഒമർ ഹൈതം മാൻഡോ, ജോർഡൻ സ്വദേശികളായ മഹമൂദ് അബ്ദുല്ല ഹുജൈജ്, സുലൈമാൻ ഈദ് സുലൈമാൻ, അതല്ല അലി ദുഗൈമാൻ സാലിം, നാജിഹ് മിശ്ഹൻ ബഖീത്ത് എന്നിവരെ വ്യത്യസ്ത ദിവസങ്ങളിലായി സൗദി വടക്കൻ മേഖലയിലെ അൽ ജൗഫിലും ഹെറോയിൻ കടത്തുന്നതിനിടെ പിടിയിലായ മീസരി ഖാൻ നവാബിനെ മക്കയിലും വധശിക്ഷക്ക് വിധേയമാക്കി.
ബുറൈദയിൽ ബംഗ്ലാദേശ് പൗരനെ കഴുത്തറുത്തു കൊന്ന കേസിൽ അറസ്റ്റിലായിരുന്ന പാകിസ്താൻ പൗരൻ സിഫത് ലോല അൻവർ ഷായുടെ വധശിക്ഷ നടപ്പാക്കിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മദ് ബശീർ അഹമ്മദ് റഹ്മാൻ എന്നയാളെയാണ് കൊലപ്പെടുത്തിയത്. വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി അപ്രതീക്ഷിതമായി അടിച്ചുവീഴ്ത്തി മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കഴുത്തറുത്തു കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിടുകയായിരുന്നു എന്നാണ് കേസ്.