നിലമ്പൂർ: ആദിവാസി യുവാവ് കാട്ടാനയുടെ കുത്തേറ്റ് മരിച്ച സംഭവത്തിന് പിന്നാലെ നിലമ്പൂരിലെ വനംവകുപ്പ് ഓഫീസ് അടിച്ചു തകർത്ത സംഭവത്തിൽ നിലമ്പൂർ എംഎൽഎ പി.വി അൻവറിനെ പൊലീസ് അറസ്റ്റ് ചെയ്തു. അൻവറിൻ്റെ വീട്ടിലെത്തിയാണ് വൻ പൊലീസ് സന്നാഹത്തോടെ നിലമ്പൂർ സി.ഐ സുനിൽ പള്ളിക്കല്ലിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എംഎൽഎയെ കസ്റ്റഡിയിൽ എടുത്തത്.
എംഎൽഎയായതിനാൽ മാത്രം അറസ്റ്റ് നടപടിയുമായി സഹകരിക്കുന്നുവെന്ന് പി.വി അൻവർ പറഞ്ഞു. എംഎൽഎയായതിനാൽ മാത്രമാണ് തന്നെ പൊലീസിന് കൊണ്ടുപോകാൻ സാധിക്കുന്നത്. അല്ലെങ്കിൽ പിണറായിയുടെ അപ്പൻ വിചാരിച്ചാൽ പോലും തന്നെ കൊണ്ടുപോകാൻ സാധിക്കില്ലായിരുന്നുവെന്നും പുറത്തിറങ്ങിയിട്ട് കാണിച്ചു തരാമെന്നും പി.വി അൻവർ പറഞ്ഞു.
നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവർത്തകർ തകർത്ത സംഭവത്തിലാണ് പി വി അൻവറിനെതിരെ പൊലീസ് കേസെടുത്തത്. നിലമ്പൂർ പൊലീസാണ് കേസെടുത്തത്. പി വി അൻവർ ഉൾപ്പടെ 11 ഓളം പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊതു മുതൽ നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്. അറസ്റ്റിലേക്ക് പൊലീസ് നീങ്ങുന്നതായി സൂചന ലഭിച്ചതിന് പിന്നാലെ കേസിൽ പ്രതികളായ എംഎൽഎയുടെ കൂട്ടാളികൾ പലരും ഒളിവിൽ പോയെന്നാണ് സൂചന. അക്രമത്തിൽ നേരിട്ട് പങ്കെടുക്കാതിരുന്നതിനാൽ അൻവർ അറസ്റ്റ് പ്രതീക്ഷിച്ചിരുന്നില്ല.
നിലമ്പൂർ സിഐ സുനിൽ പള്ളിക്കലിൻറെ നേതൃത്വത്തിലാണ് പിവി അൻവറിൻറെ വീടിന് പുറത്ത് പൊലീസ് സന്നാഹമെത്തിയിരിക്കുന്നത്. വീടിന് അകത്തേക്ക് ആളുകളെ കയറ്റുന്നില്ല. അൻവറിൻറെ അനുയായികൾ വീടിന് പുറത്ത് തടിച്ചു കൂടി നിൽക്കുകയാണ്. വീടിന് മുന്നിലും വൻ പൊലീസ് സന്നാഹം സജ്ജീകരിച്ചിട്ടുണ്ട്.
കാട്ടാനയാക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിലായിരുന്നു ഡിഎംകെ പ്രവർത്തകർ നിലമ്പൂർ ഫോറസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധം നടത്തിയത്. പി വി അൻവർ എംഎൽഎയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാർ നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർക്കുകയും ചെയ്തിരുന്നു.