തിരുവനന്തപുരം: സിദ്ധാർത്ഥന്റെ മരണത്തിൽ ഭരണപരമായ വീഴ്ച്ച പറ്റിയിടുണ്ടോ എന്ന അന്വേഷണത്തിൽ മുൻ വിസി എം ആർ ശശീന്ദ്രനാഥിന് വീഴ്ച പറ്റിയെന്ന് കണ്ടെത്തൽ. സമയബന്ധിതമായി നടപടി എടുത്തില്ലെന്ന് ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരിക്കുന്നത്.
എം ആർ ശശീന്ദ്രനാഥിനെ ഗവർണർ നേരത്തെ പുറത്താക്കിയിരുന്നു.സർവ്വകലാശാല വൈസ് ചാൻസിലർ, അസിസ്റ്റൻറ് വാർഡൻ, ഡീൻ, ആംബുലൻസ് ഡ്രൈവർ മുതൽ സിദ്ധാർത്ഥൻറെ അച്ഛനമ്മമാർ, അധ്യാപകർ, സുഹൃത്തുക്കളും ഉൾപ്പെടെ 28 പേരിൽ നിന്ന് മൊഴിയെടുത്താണ് കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കിയത്. രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥനെ ഫെബ്രുവരി 18നാണ് ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
അന്ന് മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചു. യുജിസിയുടെ ആന്റി റാഗിംഗ് സെല്ലിന് പരാതി കൊടുത്തു. പിന്നാലെ കോളേജിന്റെ റാഗിംഗ് സെൽ അന്വേഷണം നടത്തി. ആൾക്കൂട്ട വിചാരണയ്ക്ക് ഇരയായി എന്ന കണ്ടെത്തലിന് പിന്നാലെ എസ്എഫ്ഐ നേതാക്കൾ ഉൾപ്പെടെ 12 പേർക്ക് സസ്പെൻഷൻ നൽകി.