തിരുവനന്തപുരം: വയനാട് ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ വൈത്തിരി, കല്‍പ്പറ്റ വില്ലേജുകളില്‍ മോഡല്‍ ടൗണ്‍ഷിപ്പ് വരുന്നു. ഉരുള്‍പ്പൊട്ടല്‍ ദുരിതത്തില്‍ ഒറ്റപ്പെട്ട് പോയവരെ പുനരധിവസിപ്പിക്കാനാണ് മോഡല്‍ ടൗണ്‍ഷിപ്പുകളൊരുക്കുന്നത്. ഇതിനായി ഏറ്റവും അനുയോജ്യമെന്ന് കണ്ടെത്തിയ രണ്ടിടങ്ങളില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ തുടങ്ങി. രണ്ട് എസ്റ്റേറ്റുകളില്‍ നിന്നായി 144 ഹെക്ടറാണ് ഏറ്റെടുക്കുന്നത്. ദുരന്തനിവാരണ നിയമ പ്രകാരം ഭൂമി ഏറ്റെടുക്കാൻ നിർദ്ദേശിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്.
വൈത്തിരി താലൂക്കിലെ കോട്ടപ്പടി വില്ലേജില്‍ പെട്ട നെടുമ്പാല എസ്റ്റേറ്റില്‍ 65.41 ഹെക്ടർ ടൗൺഷിപ്പിനായി കണ്ടെത്തിയിട്ടുണ്ട്. രണ്ടാമത്തെ ഭൂമി കല്‍പ്പറ്റ വില്ലേജിലെ എല്‍സ്റ്റോണ്‍ എസ്റ്റേറ്റിലാണ്. 78.73 ഹെക്ടറാണ് എല്‍സ്റ്റോണ്‍ എസ്റ്റേറ്റില്‍ നിന്നും ഏറ്റെടുക്കുന്നത്. ദുരന്തശേഷം വയനാട്ടിലെത്തിയ വിദഗ്ധ സംഘം പുനരധിവാസത്തിന് അനുയോജ്യമായതും അല്ലാത്തതുമായ ഭൂമി തരംതിരിച്ച് നൽകിയിട്ടുണ്ട്. പുനരധിവാസത്തിന് പരിഗണിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കിയാണ് ഭൂമി ഏറ്റെടുക്കല്‍ അടക്കം നടപടികളിലേക്ക് കടന്നത്.
ഒന്നാം ഘട്ടത്തില്‍ വീടും സ്ഥലവും നഷ്ടമായവരേയും വാസയോഗ്യമല്ലാത്ത പ്രദേശങ്ങളില്‍ താമസിക്കുന്നവരെ രണ്ടാം ഘട്ടത്തിലും പുനരധിവസിപ്പിക്കാനാണ് പദ്ധതി. കരട് പട്ടിക കളക്ടര്‍ തയ്യാറാക്കും. ഇതിനായി വിശദമായ നിർദ്ദേശങ്ങള്‍ റവന്യു വകുപ്പ് തയ്യാറാക്കും. നേരത്തെ ടൗണ്‍ഷിപ്പിന് കണ്ടെത്തിയ ഭൂമി ഏറ്റെടുക്കലിന് മുന്നോടിയായി സിവില്‍ കേസുകള്‍ ഫയല്‍ ചെയ്യാൻ റവന്യു വകുപ്പ് ഉത്തരവിറക്കിയിരുന്നു. പുനരധിവാസം നിയമക്കുരിക്കിലാകുമോ എന്ന ആശങ്കകള്‍ക്ക് പിന്നാലെയാണ് ദുരന്ത നിവാരണ നിയമപ്രകാരം ഭൂമി ഏറ്റടുക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചതും അതിന് ഉത്തരവിറക്കിയതും.