കോട്ടയം: ഗവ. നഴ്സിങ് കോളേജ് ഹോസ്റ്റലിലെ റാഗിങ് ദൃശ്യങ്ങൾ പുറത്ത്. ജൂനിയർ വിദ്യാർഥിയെ കട്ടിലിൽ കെട്ടിയിട്ട് ദേഹമാസകലം ലോഷൻ പുരട്ടിയശേഷം ഡിവൈഡർ കൊണ്ട് കുത്തി മുറിവേൽപ്പിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വിദ്യാർഥിയെ ക്രൂരമായി ഉപദ്രവിച്ച് സീനിയർ വിദ്യാർഥികൾ അട്ടഹസിച്ച് ചിരിക്കുന്നതും ആനന്ദം കണ്ടെത്തുന്നതും ദൃശ്യങ്ങളിലുണ്ട്. റാഗിങ്ങിനിടെ സീനിയർ വിദ്യാർഥികൾ തന്നെ പകർത്തിയ ദൃശ്യങ്ങളാണിത്.വിദ്യാർഥി കരഞ്ഞുനിലവിളിക്കുമ്പോൾ വായിലും കണ്ണിലും ലോഷൻ ഒഴിച്ചുനൽകുന്നതും ദൃശ്യങ്ങളിൽ കാണാം. ഇതിനിടെ കണ്ണ് എരിയുന്നുണ്ടെങ്കിൽ കണ്ണ് അടച്ചോയെന്നും സീനിയർ വിദ്യാർഥികൾ പറയുന്നുണ്ട്.
ജൂനിയർ വിദ്യാർഥിയുടെ സ്വകാര്യഭാഗത്ത് ഡംബലുകൾ അടുക്കിവെയ്ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിനുപിന്നാലെയാണ് ‘ഞാൻ വട്ടം വരയ്ക്കാം’ എന്നുപറഞ്ഞ് പ്രതികളിലൊരാൾ ഡിവൈഡർ കൊണ്ട് വിദ്യാർഥിയുടെ വയറിൽ കുത്തിപരിക്കേൽപ്പിക്കുന്നത്. ഡിവൈഡർ ഉപയോഗിച്ച് വയറിന്റെ ഭാഗത്താണ് മുറിവേൽപ്പിച്ചത്. ‘മതി ഏട്ടാ വേദനിക്കുന്നു’ എന്ന് ജൂനിയർ വിദ്യാർഥി കരഞ്ഞുപറഞ്ഞിട്ടും സീനിയർ വിദ്യാർഥികൾ ക്രൂരത അവസാനിപ്പിക്കുന്നില്ല. വിദ്യാർഥിയെ ഉപദ്രവിച്ച് അട്ടഹസിക്കുന്നത് ഇവർ തുടരുകയായിരുന്നു.നഴ്സിങ് കോളേജിലെ ജനറൽ നഴ്സിങ് സീനിയർ വിദ്യാർഥികളായ കോട്ടയം വാളകം സ്വദേശി സാമുവൽ ജോൺസൺ(20), മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ്(22), വയനാട് നടവയൽ സ്വദേശി ജീവ(18), മലപ്പുറം മഞ്ചേരി പയ്യനാട് സ്വദേശി റിജിൽ ജിത്ത്(20), കോട്ടയം കോരുത്തോട് സ്വദേശി വിവേക്(21) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞദിവസം കോടതിയിൽ ഹാജരാക്കിയ അഞ്ചുപ്രതികളെയും റിമാൻഡ് ചെയ്തിരുന്നു. കേസിൽ അറസ്റ്റിലായതിന് പിന്നാലെ പ്രതികളെ കോളേജിൽനിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്.തിങ്കളാഴ്ച പ്രതികൾ രണ്ടായിരംരൂപ ആവശ്യപ്പെട്ടെങ്കിലും നൽകാഞ്ഞതിനെത്തുടർന്ന് ക്രൂരമർദനത്തിനിരയാക്കി. ഇതോടെയാണ് ഇരയായ വിദ്യാർഥി വീട്ടിൽ അറിയിച്ചതും പരാതിയിലേക്കെത്തിയതും.