കൊച്ചി : കയർ ബോർഡിനെതിരെ തൊഴിൽ പീഡനം ആരോപിച്ച സെക്ഷൻ ഓഫീസർ ജോളി മധു (56) മരിച്ചു.സെറിബ്രൽ ഹെമിറേജ് രോഗബാധിതയായിരുന്നു.കയർബോർഡ് ചെയർമാൻ ഉൾപ്പെടെയുള്ളവരുടെ തൊഴിൽ പീഡനത്തെയും മാനസിക സമ്മർദ്ദത്തെയും തുടർന്നാണ് ജോളി സെറിബ്രൽ ഹെമിറേജ് ബാധിതയായതെന്ന് കുടുംബം ആരോപിച്ചിരുന്നു.
വിധവയും കാൻസർ അതിജീവിതയെന്ന പരിഗണന പോലും നൽകാതെ ജോളിയെ ആറു മാസം മുമ്പ് ആന്ധ്രാപ്രദേശിലേക്ക് സ്ഥലം മാറ്റുകയായിരുന്നു,ശമ്പളം പോലും തടഞ്ഞുവച്ചു. സമ്മർദം താങ്ങാനാവാതെ ഇക്കഴിഞ്ഞ ജനുവരി മുപ്പതിന് ജോളിക്ക് സെറിബ്രൽ ഹെമിറേജ് ബാധിക്കുകയായിരുന്നെന്ന് കുടുംബം ആരോപിക്കുന്നു.
ഓഫിസിലെ തൊഴിൽ പീഡനത്തെ പറ്റി പ്രധാനമന്ത്രിയുടെ ഓഫീസിനും രാഷ്ട്രപതിക്കും ജോളി കത്തയച്ചിരുന്നു. ഈ കത്തുകൾ അയച്ചതിൻറെ പേരിൽ പോലും പ്രതികാര നടപടികൾ ഉണ്ടായെന്നും കുടുംബം ആരോപിച്ചിരുന്നു. ചെയർമാനോട് മാപ്പ് പറയണമെന്ന് സെക്രട്ടറി ആവശ്യപ്പെട്ടതിനെതുടർന്ന് വീട്ടിൽവച്ച് 31ന് മാപ്പപേക്ഷ എഴുതാൻ തുടങ്ങിയപ്പോഴാണ് ജോളിക്ക് മസ്തിഷ്കാഘാതമുണ്ടായതെന്ന് ബന്ധുക്കൾ പറയുന്നു.