കളമശ്ശേരിയിലുണ്ടായ ബോംബ് സ്ഫോടനത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കുന്ന 17 പേരില്‍ നാല് പേരുടെ നില അതീവഗുരുതരം. ഇതില്‍ രണ്ട് പേര് വെന്റിലേറ്ററിലാണെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് മാധ്യമങ്ങളോട് വ്യക്തമാക്കി.

ഗുരുതരവാസ്ഥയിലുള്ളവരില് ഇന്ന് പുലര്‍ച്ചെ മരിച്ച 12 വയസുള്ള കുട്ടിയുടെ അമ്മയും സഹോദരനുമുണ്ടെന്നും മന്ത്രി പറഞ്ഞു.

സംഭവസ്ഥലത്ത് കൊല്ലപ്പെട്ട സ്ത്രീയുടെ ബന്ധുവിന്റെ ഡിഎന്‍എ പരിശോധന നടത്തും. മൂന്ന് മൃതദേഹങ്ങളുടെയും പോസ്റ്റ്മോര്‍ട്ടം നടക്കും. ഇതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകല്‍ നട ന്നുവരികയാണ്. മരിച്ച കുട്ടിയുടെ സഹോദരന് 60 ശതമാനവും അമ്മയ്ക്ക് 50 ശതമാനവും പൊള്ളലേറ്റിറ്റുണ്ട്. ബാക്കിയുള്ളവരുടെ ആരോഗ്യനില ഗുരുതരമല്ലെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, 12 വയസുള്ള ലിബിനയ്ക്ക് സ്ഫോടനത്തില്‍ 95 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശ പ്രകാരം ആവശ്യമായ ചികിത്സ നല്കികൊണ്ടിരിക്കുന്നതിനിടെ മരുന്നുകളോട് പ്രതികരിക്കാതെ വരികയും തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെ 12.40ന് മരിക്കുകയുമായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ രണ്ട് പേര് കഴിഞ്ഞ ദിവസം തന്നെ മരിച്ചിരുന്നു. ഇരുവരെയും തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. എറണാകുളം കുറുപ്പുംപടി സ്വദേശി ലയോണ പൗലോസ് (60), തൊടുപുഴ സ്വദേശി കുമാരി(53) എന്നിവരാണ് ഇന്നലെ മരിച്ച രണ്ട് പേര്.
ലയോണ പൗലോസിനെ ഞായറാഴ്ച രാത്രി വൈകിയാണ് തിരിച്ചറിഞ്ഞത്. സ്ഫോടനത്തില്‍ ആദ്യം മരിച്ചത് ഇവരായിരുന്നു. ലയോണ ഒറ്റയ്ക്കാണ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ എത്തിയത്. ഇവരുടെ മോതിരം കണ്ട് ബന്ധുവാണ് ആളെ തിരിച്ചറിഞ്ഞത്. ലയോണയെ കാണാത്തതിനെ തുടര്‍ന്ന് ബന്ധു പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടന്ന തെരച്ചിലില്‍ ആണ് ലയോണയെ തിരിച്ചറിഞ്ഞത്. അതേസമയം, കുമാരിയെ മരിച്ച ഉടനെ തന്നെ തിരിച്ചറിഞ്ഞിരുന്നു.
സ്ഫോടനത്തില്‍ പരിക്കേറ്റ് 25 ഓളം പേര് നിലവില്‍ ചികിത്സയിലാണ്. ഞായറാഴ്ച രാവിലെ 9.40 ഓടെയാണ് സ്ഫോടനം നടന്നത്. സംഭവത്തില്‍ കടവന്ത്ര സ്വദേശി ഡൊമിനിക് മാര്ട്ടിന് പൊലീസില്‍ കീഴടങ്ങിയിട്ടുണ്ട്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തവും ഇയാള്‍ ഏറ്റെടുത്തിട്ടുണ്ട്. ഒറ്റയ്ക്കാണ് സ്ഫോടനം നടത്തിയതെന്നും ഇയാള്‍ സമ്മതിക്കുന്നുണ്ട്.
