ശത്രുരാജ്യങ്ങൾ നിരീക്ഷണത്തിനായി പറത്തുന്ന ഡ്രോണുകളെ തകർക്കാൻ ഇന്ത്യൻ സേന പരുന്തുകൾക്ക് പരിശീലനം നൽകുന്നു. ഇന്ത്യൻ സേന സ്വന്തമായി സൃഷ്ടിച്ച കൃത്രിമ സാഹചര്യങ്ങളിലൂടെ പരിശീലനം നേടിയ അർജുൻ എന്ന പരുന്ത് ഡ്രോണുകളെ തകർത്തു. പ്രതിവർഷം ഇന്ത്യയും യുഎസും സംയുക്തമായി നടത്തുന്ന പരിശീലനത്തിന്റെ ഭാഗമാണിത്.
ആദ്യമായാണ് പരുന്തുകളെ ഉപയോഗിച്ച് ഇത്തരത്തിലൊരു അഭ്യാസം ഇന്ത്യൻ സേന നടത്തുന്നത്. ചരിത്രത്തിലെ ആദ്യ സംഭവമാണിതെന്ന് സേനാ ഉദ്യോഗസ്ഥർ പറഞ്ഞു. ഉത്തരാഖണ്ഡിൽ നടക്കുന്ന സംയുക്ത യുദ്ധ് അഭ്യാസ് പരിശീലനത്തിനിടയിൽ പരുന്ത് നടത്തിയ പ്രകടനത്തിന്റെ പ്രദർശനവും നടന്നു. ഡ്രോണിന്റെ സ്ഥാനം കണ്ടെത്തി അതിനെ വായുവിൽ വെച്ചുതന്നെ നശിപ്പിക്കുകയാണ് പരുന്തുകൾ ചെയ്യുന്നത്.
ഡ്രോണുകളെ നശിപ്പിക്കാൻ പരുന്തുകൾക്ക് പുറമേ നായകൾക്കും പരിശീലനം നൽകുന്നുണ്ട്. പാകിസ്താനിൽ നിന്നും മറ്റും എത്തുന്ന ഡ്രോണുകളുടെ ലൊക്കേഷൻ കണ്ടെത്തിയതിനു ശേഷം നശിപ്പിക്കാനാണ് ഇവർക്ക് പരിശീലനം നൽകുന്നത്. അതേസമയം ഡ്രോണുകളുടെ ശബ്ദം കേട്ട് സേനയ്ക്ക് മുന്നറിയിപ്പ് നൽകുകയാണ് നായ ചെയ്യുന്നത്.