കൊച്ചി: അൽമുക്താദിർ ജ്വല്ലറിക്കെതിരെ നടപടി കടുപ്പിച്ച് ആദായ നികുതി വകുപ്പ്. ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ ജ്വല്ലറി കേന്ദ്രീകരിച്ച് വൻ നികുതി വെട്ടിപ്പ് കണ്ടെത്തിയിട്ടുണ്ട്. വൻ തോതിൽ കളളപ്പണം വെളിപ്പിച്ചെന്നാണ് ഇൻകം ടാക്സ് വൃത്തങ്ങൾ നൽകുന്ന സൂചന. കേരളത്തിൽ മാത്രം 380 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് ഇതുവരെ കണ്ടെത്തിയത്. സംസ്ഥാനത്തെ പല അൽമുക്താദിർ ജ്വല്ലറികളിലും ഇപ്പോഴും ആദായനികുതി വകുപ്പിൻ്റെ റെയ്ഡ് തുടരുകയാണ്. സംസ്ഥാനത്തെ 30 ജ്വല്ലറികളിലാണ് പരിശോധന പുരോഗമിക്കുന്നത്.
മണിച്ചെയിൻ മാതൃകയിൽ അൽമുക്താദിർ കോടികൾ കൈപ്പറ്റിയെന്നാണ് കണ്ടെത്തൽ. ഇത് വ്യക്തിപരമായ ഇടപാടുകൾക്ക് ഉപയോഗിച്ചെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. വിദേശത്തേക്ക് 50 കോടി കടത്തി. ദുബായിൽ നിരവധി നിക്ഷേപങ്ങൾ നടത്തി. ഇതൊന്നും ആദായ നികുതി റിട്ടേണിൽ രേഖപ്പെടുത്തിയിട്ടില്ല.
പഴയ സ്വർണം വാങ്ങിയതിന്റെ മറവിലായിരുന്നു തട്ടിപ്പുകൾ നടന്നത് എന്നാണ് വിവരം. മുംബൈയിലെ ഗോൾഡ് പർച്ചേസ് സ്ഥാപനമായ യുണീക് ചെയിൻസ് എന്ന സ്ഥാപനത്തിലും ആദായനികുതി വകുപ്പ് പരിശോധന നടത്തി. അൽമുക്താദിറുമായി നടത്തിയ സ്വർണക്കച്ചവടത്തിൽ 400 കോടിയുടെ തിരിമറി കണ്ടെത്തിയിട്ടുണ്ട്. ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ തിരുവനന്തപുരം യൂണിറ്റാണ് റെയ്ഡിന് നേതൃത്വം നൽകുന്നത്.