തൃശ്ശൂര്‍: യൂട്യൂബ് നോക്കി സ്വയം ഹിപ്പ്നോട്ടിസത്തിന് വിധേയരായ വിദ്യാർത്ഥികൾ ബോധരഹിതരായി. കൊടുങ്ങല്ലൂർ പുല്ലൂറ്റ് വി.കെ രാജൻ സ്മാരക സർക്കാർ ഹൈസ്കൂളിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. ഉച്ചഭക്ഷണ സമയത്തായിരുന്നു സംഭവം.
ഒരു ആൺകുട്ടിയും മൂന്ന് പെൺകുട്ടികളുമാണ് സ്വയം ഹിപ്പ്നോട്ടിസം നടത്തി നോക്കിയത്. മറ്റു ചില കുട്ടികളുടെ സഹായത്തോടെ കഴുത്തിലെ ഞരമ്പിൽ ബലം പ്രയോഗിച്ചതോടെയാണ് വിദ്യാർത്ഥികൾ ബോധരഹിതരായി വീണത്. ആദ്യം മൂന്ന് വിദ്യാർത്ഥികളാണ് ബോധരഹിതരായി വീണത്. വിവരമറിഞ്ഞ് എത്തിയ അധ്യാപകർ കുട്ടികളുടെ മുഖത്ത് വെള്ളം തള്ളിച്ചെങ്കിലും ഇവർ ഉണർന്നില്ല.
ഇതോടെ വിദ്യാർത്ഥികളെ അധ്യാപകരും ജീവനക്കാരും പിടിഎ ഭാരവാഹികളും ചേർന്ന് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ആരോഗ്യനില മെച്ചപ്പെടാതിരുന്നതിനെ തുടർന്ന് ഇവരെ പിന്നീട് കൊടുങ്ങല്ലൂർ എ.ആർ മെഡിക്കൽ സെൻ്ററിലേക്ക് മാറ്റി. ഇതിനിടയിലാണ് ഇവർക്കൊപ്പം ഹിപ്പ്നോട്ടിസം ചെയ്ത മറ്റൊരു പെൺകുട്ടി കൂടി സ്കൂളിൽ ബോധരഹിതയായി വീണത്. ഈ കുട്ടിയേയും പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ നാല് പേരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
യൂട്യൂബിൽ വീഡിയോ കണ്ട കുട്ടികൾ സ്വന്തം നിലയിൽ ഹിപ്പ്നോട്ടിസം പരീക്ഷിച്ചു നോക്കിയതതാണെന്നാണ് സൂചന. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും ഇത്തരം പ്രവണതകൾ ഒഴിവാക്കാൻ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ബോധവത്കരണം നടത്തുമെന്നും പിടിഎ പ്രസിഡൻ്റ് ടിഎ നൗഷാദ് പറഞ്ഞു.