അമേരിക്കയിലെ മുഴുവൻ വിമാനങ്ങളുടെയും സർവീസ് നിർത്തിവച്ചു. സാങ്കേതിക തകരാറിനെ തുടർന്ന് യുഎസിലുടനീളമുള്ള എല്ലാ വിമാനങ്ങളും നിർത്തിവച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പൈലറ്റുമാരടക്കമുള്ള ജീവനക്കാർക്ക് വിവരങ്ങൾ കൈമാറുന്ന സംവിധാനമായ നോട്ടാംസിൻ്റെ അപ്ഡേറ്റിനെ ബാധിക്കും വിധം സാങ്കേതിക തടസ്സം നേരിട്ടതായും വിമാന സർവീസ് നിലവിൽ നടത്താൻ കഴിയില്ലെന്നും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. ഫ്ലൈറ്റിൻ്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്കും യാത്രക്കാർക്കും വിവരങ്ങൾ നൽകുന്ന സംവിധാനമാണ് നോട്ടാം.
ഏകദേശം നാനൂറോളം വിമാനങ്ങളാണ് ഇതേത്തുടർന്ന് നിലത്തിറക്കിയത്. മൊത്തം 760ലേറെ വിമാനങ്ങളുടെ സര്‍വീസിനെ ബാധിച്ചതായും ഫ്ലൈറ്റ് ട്രാക്കിങ് വെബ്സൈറ്റ് ഫ്ലൈറ്റ് അവേര് റിപ്പോര്‍ട്ട് ചെയ്തു. ആയിരക്കണക്കിന് യാത്രക്കാരാണ് ഈ പ്രശ്നത്തിൽ ദുരിതത്തിലായത്. നിരവധിയാളുകൾ വിമാനത്താവളങ്ങളില്‍ കുടുങ്ങി.
വിമാന ജീവനക്കാർക്ക് അപകടങ്ങളെക്കുറിച്ചോ എയർപോർട്ട് സൗകര്യങ്ങളെക്കുറിച്ചോ മാറ്റങ്ങളുണ്ടായാൽ മുന്നറിയിപ്പ് നൽകുന്ന സംവിധാനം അപ്ഡേറ്റ് ചെയ്യാൻ സാധിക്കുന്നില്ലെന്ന് എഫ്എഎ റെഗുലേറ്റർ വെബ്സൈറ്റ് വ്യക്തമാക്കി. ബുധനാഴ്ച രാവിലെ 5.31വരെ 400-ലധികം വിമാനങ്ങൾ വൈകിയിട്ടുണ്ട്. എന്നാൽ സാങ്കേതിക തകരാറിന് കാരണമെന്താണെന്നോ എപ്പോൾ ശരിയാകും എന്നോ ഇതുവരെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.