ചെന്നൈ: ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ്റെ കേരളത്തിലേയും തമിഴ്നാട്ടിലേയും ഓഫീസുകളിൽ ഇഡി റെയ്ഡ് പുരോഗമിക്കുന്നു. റെയ്ഡ് തുടരുന്ന സാഹചര്യത്തിൽ ഗോകുലം ഗോപാലൻ ഇന്ന് വൈകിട്ട് ചെന്നൈയിൽ എത്തുമെന്നാണ് വിവരം. ഇഡിയുടെ കൊച്ചി -ചെന്നൈ യൂണിറ്റിലെ ഉദ്യോഗസ്ഥർ റെയ്ഡിൽ പങ്കെടുക്കുന്നുണ്ട്. ഇഡി ഉദ്യോഗസ്ഥർ വിളിപ്പിച്ച പ്രകാരമാണ് ഗോകുലം ഗോപാലൻ ചോദ്യം ചെയ്യല്ലിന് എത്തുന്നത് എന്നാണ് സൂചന.
കോഴിക്കോട്ടേയും ചെന്നൈയിലേയും ഗോകുലം ഗ്രൂപ്പിൻ്റെ ഓഫീസുകളിലാണ് ഇഡി പരിശോധന നടക്കുന്നത്. 24 ന്യൂസ് ചാനലിൻ്റെ ഡയറക്ടർ ബോർഡ് യോഗം നടക്കുന്നതിനാൽ ഗോകുലം ഗോപാലനും ഈ സമയത്ത് ഓഫീസിലുണ്ടായിരുന്നു. ഇദ്ദേഹത്തിൻ്റെ ചെന്നൈയിലെ ഓഫിസിലും വീട്ടിലും ഇഡി പരിശോധന നടക്കുന്നുണ്ട്.
കോടമ്പാക്കത്ത് ഗോകുലം ചിറ്റ്സ് ആൻഡ് ഫിനാൻസിന്റെ കോർപറേറ്റ് ഓഫീസിലും, നീലാങ്കരയിലെ ഗോകുലം ഗോപാലൻ്റെ ഓഫിസിലും ആണ് രാവിലെ മുതൽ പരിശോധന നടക്കുന്നത്. പിഎംഎൽഎ, ഫെമ ചട്ട ലംഘനങ്ങളിലാണ് അന്വേഷണമെന്നാണ് വിവരം. വിദേശനാണ്യ വിനിമയ ചട്ട ലംഘനവുമായി ബന്ധപ്പെട്ട ആദായ നികുതി വകുപ്പ് അന്വേഷണങ്ങളുടെ തുടർച്ചയായാണ് പരിശോധന.