ദുബൈ: കാൽനടയാത്രക്കാർക്ക് കൂടുതൽ പ്രാധാന്യം നൽകി കൊണ്ട് പുതിയ പദ്ധതി പ്രഖ്യാപിച്ച് ദുബായ്. ‘ദുബൈ വാക്ക്’ എന്ന പേരിലാണ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുതിയ പദ്ധതി പ്രഖ്യാപിച്ചത്. 3,300 കിലോമീറ്റർ നീളത്തിൽ നടപ്പാതകളും, 110 കിമീ നീളത്തിൽ നടപ്പാലങ്ങളും അടങ്ങുന്നതാണ് പദ്ധതി.
112 കിലോമീറ്റർ ജലാശയങ്ങൾക്കരികിലൂടെയും, 124 കിലോമീറ്റർ പച്ചപ്പുൽപ്പാതയിലൂടെയും പുതിയ നടപ്പാതകൾ വരും. 150 കിലോമീറ്റർ ഗ്രാമീണ പാതകളും മലയോര പാതകളുമായിരിക്കും. അങ്ങനെ 3300 കിലോമീറ്റർ കാൽനടയാത്രക്കാർക്ക് മാത്രമായി ലഭിക്കും. അതിൽ 110 കാൽനട പാലങ്ങളും ടണലുകളുമുണ്ടാവും. 2040 നകം 6,500 കിലോമീറ്റർ കാൽനട യാത്രാ സൗകര്യമാണ് ദുബൈ ലക്ഷ്യമിടുന്നത്. ദുബൈ ഫ്യൂച്ചർ മ്യൂസിയം, അൽറാസ് എന്നിവിടങ്ങളിൽ നിന്നാണ് ദുബൈ വാക്ക് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.
ദുബൈ ഫ്യൂച്ചർ മ്യൂസിയം, വേൾഡ് ട്രേഡ് സെന്റർ, എമിറേറ്റ്സ് ടവേഴ്സ്, ഡിറ്റിഎഫ്സി, മെട്രോ സ്റ്റേഷനുകൾ എന്നിവിടങ്ങളിലേക്ക് നടന്ന് പോകാൻ കഴിയുന്ന ഇടനാഴികളും, രണ്ട് കിലോമീറ്റർ നീളുമുള്ള നടപ്പാലവും നിർമിക്കും. ഏത് കാലാവസ്ഥയിലും നടന്നുപോകാൻ കഴിയുന്ന വിധം സംവിധാനമുള്ളതായിരിക്കും ഇടനാഴികൾ. ദുബൈയുടെ പഴയകാല കാഴ്ചകൾ നടന്നുകാണാൻ സൗകര്യമുള്ള വിധം 15 കിലോമീറ്റർ നടപ്പാതയാകും അൽ റാസിലേത്. ആദ്യ ഘട്ടത്തിൽ അൽബർഷ 2, ഖവാനീജ് 2, മിസ്ഹാർ എന്നിവിടങ്ങളിൽ കാൽനടപ്പാതകൾ ഒരുങ്ങും.
പിന്നീടിത് 160 താമസമേഖലകളിലേക്കും വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കും. അൽനഹ്ദ-അൽമംസാർ എന്നിവയെ ബന്ധിപ്പിച്ച് അൽ ഇത്തിഹാദ് സ്ട്രീറ്റിൽ കാൽനടക്കാർക്ക് കടന്നുപോകാനുള്ള പ്രധാനപാലങ്ങളിലൊന്ന് നിർമിക്കും. മറ്റൊരു പാലം വർഖയെയും മിർദിഫിനെയും ബന്ധിപ്പിച്ചുള്ളതാകും. ദുബൈ സിലിക്കൺ ഒയാസിസിനെയും, ദുബൈ ലാൻഡിനെയും ബന്ധിപ്പിക്കുന്ന മറ്റൊരു നടപ്പാലം ദുബൈ അൽഐൻ റോഡിന് കുറുകെയും സജ്ജമാക്കും.