ചെന്നൈ: എട്ട് വർഷം മുൻപ് കാണാതായ ഇന്ത്യൻ വ്യോമസേനാ വിമാനത്തിൻ്റെ അവശിഷ്ടങ്ങൾ കടലിനടിയിൽ നിന്നും കണ്ടെത്തി. 2016 ജൂലൈ 22 ന് ചെന്നൈയിൽ നിന്ന് ആന്റമാനിലെ പോർട്ട് ബ്ലെയറിലേക്കുള്ള യാത്രക്കിടെ കാണാതായ വ്യോമസേനാ വിമാനത്തിൻ്റെ അവശിഷ്ടങ്ങളാണ് കടലിനടിയിൽ കണ്ടെത്തിയതായി വ്യോമസേന സ്ഥിരീകരിച്ചത്.
കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിന് കീഴിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയുടെ പരിശോധനയിലാണ് വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തിയത്. സമുദ്ര നിരപ്പിൽ നിന്ന് 3400 മീറ്റർ ആഴത്തിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. എട്ട് വർഷം മുൻപ് 29 പേരുമായി കാണാതായ എഎൻ-32 എന്ന എയർ ഫോഴ്സിന്റെ യുദ്ധവിമാനത്തിന്റെ അവശിഷ്ടമാണ് ഇതെന്ന് വ്യോമസേന നടത്തിയ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുകയായിരുന്നു. എട്ട് വർഷമായി തിരച്ചിൽ നടത്തി വരികയായിരുന്നു.
ചെന്നൈ തീരത്ത് നിന്ന് 140 നോട്ടിക്കൽ മൈൽ അകലെ (ഉദ്ദേശം 310 കിലോമീറ്റർ) ഉൾക്കടലിൽ അടിത്തട്ടിലാണ് അവശിഷ്ടങ്ങൾ കിടക്കുന്നത്. സ്ഥലത്ത് കൂടുതൽ പരിശോധനകൾ വരും ദിവസങ്ങളിൽ നടത്തും. ഈ പ്രദേശത്ത് മുൻപ് യുദ്ധവിമാനങ്ങൾ കാണാതായ ചരിത്രം ഇല്ലാത്തതിനാലാണ് കണ്ടെത്തിയ അവശിഷ്ടങ്ങൾ ഇന്ത്യൻ യുദ്ധവിമാനത്തിന്റേത് തന്നെയാകുമെന്ന് കരുതുന്നത്. കാണാതാകുമ്പോൾ വിമാനത്തിലുണ്ടായിരുന്ന 29 പേരും വ്യോമസേനയിലെ ഉദ്യോഗസ്ഥരായിരുന്നു.
2016-ൽ വിമാനം കണ്ടെത്താൻ ചരിത്രത്തിലെ ഏറ്റവും വലിയ തെരച്ചിലാണ് അന്ന് ബംഗാൾ കടലിൽ നാവികസേന നടത്തിയത്. 16 കപ്പലുകളും അന്തർവാഹിനികളും വിമാനങ്ങളും ഉപയോഗിച്ച് മാസങ്ങളോളം തെരച്ചിൽ നടത്തിയെങ്കിലും വിമാനത്തെക്കുറിച്ചുള്ള യാതൊരു സൂചനയും കണ്ടെത്താനായില്ല. റഡാറിൽ വിമാനം അവസാനമായി കണ്ട ഭാഗത്ത് തന്നെ അന്ന് വിപുലമായി തെരച്ചിൽ നടത്തിയിരുന്നു. ഒന്നരമാസത്തെ തെരച്ചിലിന് ശേഷം വിമാനം കണ്ടെത്തുന്നതിൽ പരാജയപ്പെട്ടുവെന്നും വിമാനത്തിലുണ്ടായിരുന്നവരെല്ലാം മരിച്ചുവെന്ന് കരുതുകയല്ലാതെ വേറെ വഴിയില്ലെന്നും വിമാനത്തിനൊപ്പം കാണാതായ 29 ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെ വ്യോമസേന അറിയിച്ചിരുന്നു.