റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചനം നീളുന്നു. മോചന ഉത്തരവ് ഇന്നു വരും എന്നായിരുന്നു പ്രതീക്ഷിച്ചതെങ്കിലും കേസ് വിധി പറയാൻ കോടതി മാറ്റി. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30ന് കോടതി വീണ്ടും കേസ് പരിഗണിക്കുമെന്നും അന്ന് മോചന ഉത്തരവ് ഉണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും റിയാദിലെ അബ്ദുൽ റഹീം നിയമസഹായസമിതി അറിയിച്ചു.
ദയാധനം കൈമാറുന്നത് അടക്കമുള്ള നടപടിക്രമങ്ങളെല്ലാം ഇതിനോടകം പൂർത്തിയായതിനാൽ ഇന്ന് മോചന വിധി വരുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ച കോടതി ഇന്നത്തേക്ക് വിധി പ്രസ്താവം മാറ്റുകയായിരുന്നു.കഴിഞ്ഞ നവംബർ 17ന് മോചനമുണ്ടായേക്കുമെന്നാണ് കരുതിയിരുന്നത്.
2006 നവംബറിലാണ് സൗദി ബാലന്റെ കൊലപാതക കേസിൽ പൊലീസ് അബ്ദുൽ റഹീമിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കുന്നത്. വിചാരണക്കൊടുവിൽ റിയാദിലെ കോടതി വധശിക്ഷ വിധിച്ചു. മൂന്ന് അപ്പീൽ കോടതികളും വധശിക്ഷ ശരിവെച്ചു. 17 വർഷത്തോളം കൊല്ലപ്പട്ട ബാലന്റെ കുടുംബവുമായി പല ഘട്ടങ്ങളിലും അനുരഞ്ജനത്തിന് ശ്രമിച്ചിരുന്നെങ്കിലും മാപ്പ് നൽകാൻ അവർ തയ്യാറായിരുന്നില്ല. തുടർന്ന് കേസ് നടന്നു.
കീഴ്കോടതികൾ രണ്ട് തവണ വധശിക്ഷ ശരിവെച്ച കേസിൽ സുപ്രീംകോടതിയുടെ അന്തിമ വിധിയിലും മാറ്റമുണ്ടായില്ല. വധശിക്ഷ ഉറപ്പായ ഘട്ടത്തിലാണ് വർഷങ്ങളോളമായി തുടർന്ന അനുരഞ്ജന ശ്രമത്തിന് പച്ചക്കൊടി കണ്ടത്. ഒന്നര കോടി സൗദി റിയാൽ ദിയാധനമായി നൽകിയാൽ മാപ്പ് നൽകാമെന്ന് കുടുംബത്തിെൻറ വക്കീൽ ഇന്ത്യൻ എംബസിയെ അറിയിച്ചതോടെ റിയാദ് റഹീം സഹായ സമിതി പണം സമാഹരിക്കാന് വേണ്ട നടപടികളിലേക്ക് കടക്കുകയായിരുന്നു. 47.87 കോടി രൂപയാണ് പിരിഞ്ഞുകിട്ടിയത്. ഇതിൽനിന്ന് ദിയാധനത്തിന് ആവശ്യമായ തുക റഹീം സഹായ സമിതി ഇന്ത്യൻ വിദേശകാര്യമന്ത്രലായത്തിന് കൈമാറിയിരുന്നു.