കൊല്ലം: DYFI കൊല്ലം ജില്ലാകമ്മിറ്റി ഓഫീസിന് മുന്നിലെ ചെടിച്ചട്ടി അറിയാതെ പൊട്ടിച്ചതിൽ ക്ഷമാപണവുമായി അജ്ഞാതൻ. പൊട്ടിയ ചട്ടിക്ക് പകരം പുതിയത് വാങ്ങാൻ മതിയായ തുകയും പുറത്ത് വച്ച് മടങ്ങിയയാളെ കുറിച്ച് കുറിപ്പ് പങ്ക് വച്ചിരിക്കുകയാണ് ഡോ. ചിന്താ ജെറോം.
ചെടിച്ചട്ടി പൊട്ടിയതിൽ വിഷമമുണ്ടെന്നും പുതിയത് വാങ്ങാൻ ഇത് തികയുമെന്നുമാണ് കുറിപ്പിൽ പറഞ്ഞിരിക്കുന്നത്. ചെടിച്ചട്ടി പൊട്ടിയത് ശ്രദ്ധയിൽ പെട്ടിരുന്നെങ്കിലും വാഹനങ്ങൾ തട്ടി സ്വാഭാവികമായി സംഭവിച്ചതാകാമെന്നാണ് കരുതിയതെന്നും ആ സംഭവം ഇത്രയും കൌതുകം നിറഞ്ഞതാവുമെന്ന് കരുതിയില്ലെന്നും ചിന്താ ജെറോം പറയുന്നു
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഇന്ന് ഡിവൈഎഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസായ യൂത്ത് സെൻററിൽ എത്തിയപ്പോൾ മുൻവശത്തായി ഒരു ചെടിച്ചട്ടി പൊട്ടി കിടക്കുന്നത് ശ്രദ്ധയിൽ പെട്ടു. വാഹനങ്ങൾ നിരന്തരം വന്നു പോകുന്ന ഇടമായതിനാൽ സ്വാഭാവികമായും തട്ടി പൊട്ടിയതാവും എന്ന് കരുതി. പിന്നീട് ഓഫീസിൽ കമ്മിറ്റിയും മീറ്റിങ്ങുകളും ഒക്കെയായിരുന്നു. അതു കഴിഞ്ഞ് ഇടവേളയിൽ നോക്കിയപ്പോൾ കതകിന്റെ സൈഡിലായി ഒരു കുറിപ്പിൽ പണം പൊതിഞ്ഞു വെച്ചിരിക്കുന്നത് കണ്ടു.
ആ കുറിപ്പിൽ ചെടിച്ചട്ടി പൊട്ടിയതിന്റെ ക്ഷമാപണത്തോടൊപ്പം പുതിയ ചെടിച്ചട്ടിക്ക് ആവശ്യമായ പൈസയും വെച്ചിരുന്നു.
ഏറെ കൗതുകവും അതിലുപരിയായി നന്മയും സ്നേഹവും സത്യവും നിറഞ്ഞ ഒരു എഴുത്തായിരുന്നു
അജ്ഞാതനായ ആ വ്യക്തി അവിടെ വച്ചിട്ടു പോയത്. ഒരു ചെടിച്ചട്ടി പൊട്ടിയതിനപ്പുറം ഹൃദയത്തിൽ സത്യവും നന്മയും സ്നേഹവും സഹകരണവും ഉള്ളവരായതിനാലാവും അവരീ കുറിപ്പും പണവും വച്ച് പോയത്.
ആ അജ്ഞാത സുഹൃത്തിന് സ്നേഹം … നന്മകൾ നേരുന്നു..