ഷാർജ:ചെറിയ ഇടവേളക്ക് ശേഷം തന്റെ പുതിയ നോവൽ പ്രഖ്യാപിച്ച് ജനപ്രിയ എഴുത്തുകാരൻ ചേതൻ ഭഗത്. ഇതൊരു പ്രണയ നോവലായിരിക്കുമെന്നും ദീപാവലി സമ്മാനമായി അടുത്ത വർഷം ഷാർജ രാജ്യാന്തര പുസ്തക മേളയിൽ പ്രകാശനം ചെയ്യണമെന്നാണ് ആഗ്രഹമെന്നും ചേതൻ പറഞ്ഞു.
ഷാർജ അന്താരാഷ്ട്ര പുസ്തകമേള നടക്കുന്ന എക്സ്പോ സെന്ററിലെ കോൺഫ്രൻസ് ഹാളിൽ ‘ചേതൻ ഭഗത്തുമൊത്ത് ഒരു സായാഹ്നം ‘എന്ന പരിപാടിയിൽ പങ്കെടുക്കുമ്പോഴാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. തന്റെ ഏറ്റവും പുതിയ പുസ്തകമായ ‘ഇലവൻ റൂൾസ് ഫോർ ലൈഫ് ‘ എന്ന കൃതിയെ ആധാരമാക്കിയാണ് അദ്ദേഹം വായനക്കാരുമായി സംവദിച്ചത്.
ഇന്നത്തെ കാലഘട്ടത്തിൽ ജീവിത വിജയത്തിന് നെറ്റ് വർക്കിങ്ങ് അത്യന്താപേക്ഷിതമാണെന്ന് ചേതൻ പറഞ്ഞു. നെറ്റ് വർക്കിങ്ങ് വലയത്തിനകത്തുള്ളവർ സുഹൃത്തുക്കളാവണമെന്നില്ല. എന്നാൽ ഒദ്യോഗികമായി ഇവരുമായുള്ള ബന്ധം സൂക്ഷിക്കുന്നത് നമ്മെ വിജയത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ ആദ്യ സിനിമ തന്നെ നടി വിദ്യാബാലനുമായി തുടങ്ങിയ നെറ്റ് വർക്കിങ്ങിന്റെ ഫലമാണെന്ന് ചേതൻ വെളിപ്പെടുത്തി.
തലച്ചോർ ഉപയോഗിക്കുന്നില്ല എന്നതാണ് യുവ തലമുറ നേരിടുന്ന പ്രധാന വെല്ലുവിളി.’വീഡിയോ എത്ര വേണമെങ്കിലും കാണാം പുസ്തകം വായിക്കാൻ വയ്യ’ എന്നതാണ് കൗമാരക്കാരുടെ നിലപാട്. ഇത് ‘എനിക്ക് നടക്കാൻ വയ്യ,സദാ കാറിനകത്തിരിക്കാം’ എന്ന് പറയുന്നത് പോലെയാണിത്. കുട്ടികൾ ഇന്ന് ഹൈജാക്ക് ചെയ്യപ്പെട്ടിരിക്കുന്നു.
പ്രചോദക പ്രഭാഷകൻ എന്ന നിലയിൽ സജീവമാകാൻ തുടങ്ങിയപ്പോൾ മനസ്സിൽ നിറയെ സംശയങ്ങളായിരുന്നു. ഇപ്പോൾ ആത്മവിശ്വാസത്തോടെയാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നത്. 2011 ഇൽ ഷാർജ രാജ്യാന്തര പുസ്തക മേളയിൽ വരുമ്പോൾ തന്റെ സിനിമ, തന്റെ നോവൽ എന്ന വ്യക്തിഗത വിചാരങ്ങളും നിലപാടുകളും മാത്രമാണ് ഉണ്ടായിരുന്നത്. പതിനഞ്ച് വർഷങ്ങൾക്കിടെ ജീവിത ദർശനത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായി.ഇന്ന് മറ്റുള്ളവരെ കുറിച്ചുള്ള കരുതൽ ജീവിതത്തിലെ പ്രധാന ഘടകമായി മാറിയെന്ന് ചേതൻ ഭഗത് പറഞ്ഞു. വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളും അദ്ധ്യാപകരും ചോദ്യങ്ങൾക്ക് സരസമായും സഗൗരവമായും അദ്ദേഹം മറുപടി നൽകി. മാധ്യമ പ്രവർത്തകൻ അനൂപ് മുരളീധരൻ മോഡറേറ്ററായിരുന്നു.