ആലുവയില്‍ അഞ്ചു വയസുകാരിയെ പീഡനത്തിനരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അസ്ഫാക്കിനെ റിമാന്‍ഡ് ചെയ്ത് പൊലീസ്. പ്രതിയെ ആലുവ സബ് ജയിലിലേക്ക് മാറ്റി. പൊലീസ് ഏഴു ദിവസത്തെ കസ്റ്റഡി അപേക്ഷ നല്‍കിയിട്ടുണ്ട്. പോക്സോ കോടതി അപേക്ഷ പരിഗണിക്കും.
പ്രതിയ്ക്കെതിരെ ഒമ്പത് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പോക്സോ, തട്ടിക്കൊണ്ടു പോകല്‍, ബലാത്സംഗം, കൊലപാതകം, തെളിവ് നശിപ്പിക്കല്‍ തുടങ്ങി ഒന്‍പത് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
പ്രതി കുറ്റകൃത്യം ചെയ്തത് ഒറ്റയ്ക്കാണെന്നാണ് പൊലീസ് നിഗമനം. കേസുമായി ബന്ധപ്പെട്ട് സംശയത്തെ തുടര്‍ന്ന് കസ്റ്റഡിയില്‍ എടുത്തവരെ ചോദ്യം ചെയ്തെങ്കിലും ഇവര്‍ക്കൊന്നും കുറ്റകൃത്യത്തില്‍ പങ്കില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
അഞ്ചു വയസുകാരിയുടെ മൃതദേഹം ഇന്ന് രാവിലെ പൊതുദര്‍ശനത്തിന് ശേഷം സംസ്കരിച്ചു. കുട്ടി പഠിച്ചിരുന്ന തായ്ക്കാട്ടുകര സ്കൂളിലാണ് പൊതുദര്‍ശനത്തിന് വെച്ചത്. കുട്ടിയുടെ ക്ലാസ് മുറിയിലാണ് മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്നത്.
കുട്ടിയെ അവസാനമായി കാണാന്‍ സഹപാഠികളും നാട്ടുകാരും സ്കൂളിലേക്ക് എത്തുകയാണ്. കണ്ണീരോടെയാണ് ആളുകള്‍ കുട്ടിയെ കണ്ടുമടങ്ങുന്നത്. അധ്യാപകരും സഹപാഠികളും കുട്ടിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തിലാണ് മൃതദേഹം സംസ്കരിച്ചത്.
കുട്ടിയെ കൊലപ്പെടുത്തിയത് വെള്ളിയാഴ്ച വൈകിട്ട് 5.30 ഓടെയാണെന്ന് പ്രതി അസഫാക്ക് മൊഴി നല്‍കിയിരുന്നു. കുട്ടി ലൈംഗികമായി പീഡനത്തിനിരയായതായി പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. കുട്ടിയുടെ സ്വകാര്യ ഭാഗത്തും ആന്തരിക അവയവങ്ങള്‍ക്കും മുറിവുള്ളതായി പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
അവനും സുഖവാസത്തിനു ചാൻസ് കിട്ടി, തിന്നു കൊഴുക്കട്ടെ പീഡനവീരന്മാർ എല്ലാം, കഷ്ടം ഇങ്ങനെ കുറെ നീയമങ്ങൾ, ഇതിനൊരു മാറ്റം എന്നുണ്ടാകും