500 പുതിയ വിമാനങ്ങൾ വാങ്ങുന്നതിനായി 82 ലക്ഷ്യം കോടി രൂപയുടെ കരാറിൽ എയർ ഇന്ത്യ ഒപ്പുവച്ചതായി റിപ്പോർട്ട്. ഇതിലൂടെ സിവിൽ ഏവിയേഷൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇടപാടിനൊരുങ്ങുകുകയാണ് എയർ ഇന്ത്യ. ഫ്രഞ്ച് കമ്പനിയായ എയർബസ്, യുഎസ് കമ്പനിയായ ബോയിംഗ് എന്നിവരിൽ നിന്നുമാണ് എയർ ഇന്ത്യ വിമാനങ്ങൾ വാങ്ങുന്നത്. അടുത്തയാഴ്ചയോടെ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് സൂചന.
എയർബസിൽ നിന്ന് 250 വിമാനങ്ങളാണ് എയർ ഇന്ത്യ വാങ്ങുക. 210 സിംഗിൾ ഐൽ എ320നിയോസും, 40 വൈഡ് ബോഡി എ350യുമാണ് ഇതിൽ ഉൾപ്പെടുന്നത്. ബോയിംഗിൽ നിന്ന് 220 വിമാനങ്ങളാണ് വാങ്ങുന്നത്. ഇതിൽ 190 എണ്ണം 737 മാക്സ് നാരോബോഡി ജെറ്റുകളും 20 എണ്ണം 787 വൈഡ്ബോഡി ജെറ്റുകളും 10 777xs വിമാനങ്ങളും ആയിരിക്കുമെന്നാണ് സൂചന. എന്നാൽ ഇത് സംബന്ധിച്ച് എയർ ഇന്ത്യ സ്ഥിരീകരണങ്ങളൊന്നും തന്നെ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
റിപ്പോർട്ടുകൾ പ്രകാരം ജനുവരി 27 ന് കരാറിനെക്കുറിച്ച് എയർ ഇന്ത്യ ജീവനക്കാരെ അറിയിച്ചിട്ടുണ്ട്. ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യയെ വാങ്ങിയിട്ട് ഒരു വർഷം തികയുകയാണ്. ഈ സാഹചര്യത്തിൽ ടാറ്റ ഗ്രൂപ്പിന്റെ മേൽനോട്ടത്തിൽ വലിയ മാറ്റത്തിലൂടെയാണ് കമ്പനി കടന്നുപോകുന്നത്. ടാറ്റ ഗ്രൂപ്പിലേക്ക് മടങ്ങിയെത്തിയ ശേഷം അന്താരാഷ്ട്ര, ആഭ്യന്തര വിമാന സർവീസുകളിലെ ആധിപത്യം പിടിച്ചെടുക്കാനാണ് എയർ ഇന്ത്യ സ്വയം നവീകരിക്കുന്നത്. അതേസമയം എമിറേറ്റ്സ്, ഖത്തർ എയർവേയ്സ് തുടങ്ങിയ വമ്പൻ വിമാനക്കമ്പനികൾക്ക്ഈ നീക്കം വെല്ലുവിളി ഉയർത്താൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത്.