കൊച്ചി: മലദ്വാരത്തിലൊളിപ്പിച്ച് സ്വർണ്ണം കടത്താൻ ശ്രമിച്ച എയർഇന്ത്യ എക്സ്പ്രസ്സ് എയർ ഹോസ്റ്റസ് പിടിയിൽ. കൊൽക്കത്ത സ്വദേശിയായ സുരഭി ഖത്തൂൺ ആണ് കണ്ണൂർ അന്താരാഷ്ട്രവിമാനത്താവളത്തിൽ റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ പിടിയിലായത്.

ചൊവ്വാഴ്ചയായിരുന്നു സംഭവം. മസ്കത്തിൽ നിന്നും വന്ന എയർഇന്ത്യ എക്സ്പ്രസിന്റെ ഐ.എക്സ് 714 വിമാനത്തിലാണ് സുരഭി കണ്ണൂരിൽ എത്തിയത്. പരിശോധനയിൽ ഇവരിൽ നിന്നും 960 ഗ്രാം സ്വർണം പിടികൂടി. ഈ സ്വർണത്തിന് ഏതാണ്ട് അറുപത് ലക്ഷം രൂപ മൂല്യം വരും.
സ്വർണം പിടികൂടിയതിന് പിന്നാലെ സുരഭിയുടെ അറസ്റ്റ് ഡിആർഐ രേഖപ്പെടുത്തി. തുടർന്ന് കോടതി മുൻപാകെ ഹാജരാക്കിയ ഇവരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. സുരഭിയെ കണ്ണൂർ വനിത ജയിലിലേക്ക് അയച്ചിട്ടുണ്ട്. സം
നേരത്തെയും സുരഭി സ്വർണ്ണം കടത്തിയിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാക്കുന്നതെന്നും സ്വർണ്ണക്കടത്ത് സംഘവുമായി സുരഭിക്കുള്ള ബന്ധത്തിൽ വിശദമായ അന്വേഷണം ഉണ്ടാകുമെന്നും ഡിആർഐ അറിയിച്ചു. മലദ്വാരത്തിലൊളിപ്പിച്ച് സ്വർണ്ണം കടത്തിയതിന് വിമാനജീവനക്കാർ പിടിയിലാവുന്ന ഇന്ത്യയിലെ ആദ്യത്തെ സംഭവമാണിതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. സുരഭി ആർക്കാണ് സ്വർണ്ണം കൈമാറാൻ പദ്ധതിയിട്ടതെന്നും കേരളത്തിൽ ഇവർക്ക് ആരുമായിട്ടാണ് ബന്ധമെന്നും അന്വേഷിക്കുമെന്നും ഡിആർഐ വൃത്തങ്ങൾ വ്യക്തമാക്കി.
