റിയാദ്: സൌദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിൻ്റെ കേസ് ഇന്ന് വീണ്ടും മാറ്റിവച്ചു. ഡിസംബർ 30 വ്യാഴാഴ്ച രാവിലെ 11.30-ന് കേസ് കോടതി വീണ്ടും പരിഗണിക്കുമെന്നാണ് ഒടുവിൽ വന്ന അറിയിപ്പ്.
കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിൻറെ മോചനത്തിനായി ഇനിയും കാത്തിരിക്കേണ്ട അവസ്ഥയിലാണ് കുടുംബവും പ്രിയപ്പെട്ടവരും. ദയാധനം അടയ്ക്കുന്നത് അടക്കമുള്ള നടപടികൾ ഇതിനോടകം പൂർത്തിയായതിനാൽ ഞായറാഴ്ച കോടതി മോചനവിധി പുറപ്പെടുവിക്കും എന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാൽഞായറാഴ്ച കോടതി തുടർനടപടി വ്യാഴാഴ്ചയിലേക്ക് മാറ്റി. ഇന്ന് മോചനവിധി വരുമെന്ന് കാത്തിരുന്നപ്പോൾ ആണ് കേസ് വീണ്ടും നീട്ടിയത്. ഇതോടെ റഹീമിൻ്റെ മോചനം ഇനി ഈ വർഷം ഉണ്ടാകില്ലെന്ന് ഉറപ്പായി.
അതേസമയം ഹീമിൻറെ കേസുമായി ബന്ധപ്പെട്ട് തടസ്സങ്ങളല്ല സിറ്റിംഗ് നീട്ടാൻ കാരണമെന്നും റിയാദ് കോടതിയിലുണ്ടായ ചില സാങ്കേതിക പ്രശ്നങ്ങളാണ് കേസ് നീട്ടിവയ്ക്കാൻ കാരണമായതെന്നും റഹീം നിയമസഹായസമിതി ഭാരവാഹികൾവ്യക്തമാക്കി. ഓൺലൈൻ വഴിയാണ്
ഇന്ന് കോടതി ചേർന്നത്. സാങ്കേതിക പ്രശ്നം കാരണം ഇന്ന് ലിസ്റ്റ് ചെയ്ത ഒരു കേസും പരിഗണിച്ചില്ല. ഇന്ന് വിധി പ്രഖ്യാപനം ഉണ്ടാകുമെന്ന് 99 ശതമാനം പ്രതീക്ഷിച്ചിരുന്നതായും എല്ലാ രീതിയിലും സജ്ജമായിരുന്നെന്നും റഹീം നിയമസഹായ സമിതി ഭാരവാഹികൾ പറഞ്ഞു.
ഒന്നര കോടി സൗദി റിയാൽ (34 കോടിയിലേറെ ഇന്ത്യൻ രൂപ) ദിയാധനം നൽകുകയും കോടതി വധശിക്ഷ ഒഴിവാക്കുകയും ചെയ്തെങ്കിലും പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസിൽ തീർപ്പുണ്ടാവാത്തതിനാൽ മോചന കാര്യത്തിൽ അനിശ്ചിതത്വം തുടർന്നിരുന്നു. ഇതിനുവേണ്ടിയുള്ള ആദ്യ സിറ്റിങ് ഒക്ടോബർ 21നാണ് നടന്നത്. എന്നാൽ ബഞ്ച് മാറിയെന്നും വധശിക്ഷ ഒഴിവാക്കിയ ബഞ്ച് തന്നെയാണ് മോചന കാര്യത്തിലും തീരുമാനമെടുക്കേണ്ടതെന്നും അറിയിച്ച് കോടതി കേസ് മാറ്റിവെക്കുകയായിരുന്നു.
തുടർന്ന് കഴിഞ്ഞ നവംബർ 17 ന് വധശിക്ഷ ഒഴിവാക്കിയ അതേ ബഞ്ച് കേസ് പരിഗണിച്ചു. എന്നാൽ വിഷയം സൂക്ഷ്മമായി പരിശോധിക്കേണ്ടതുള്ളതിനാൽ കൂടുതൽ സമയം ആവശ്യപ്പെട്ട് കോടതി ഡിസംബർ എട്ടിലേക്ക് മാറ്റി. ആ തീയതിയിൽ നടന്ന സിറ്റിങ്ങിലും തീരുമാനമായില്ല. എന്നാൽ പ്രോസിക്യൂഷൻ ആവശ്യപ്പെട്ട വിശദീകരണം പ്രതിഭാഗത്തിന് നൽകാനായി. അത് കൂടി പരിശോധിച്ച് വിധി പ്രഖ്യാപനം ഡിസംബർ 12 ലേക്ക് മാറ്റുകയായിരുന്നു.